സുന്ദരേശ ഭഗവാൻ പ്രബന്ധം താരതമ്യം ചെയ്ത് സംഘ കവികളുടെ വാഗ്വാദം തീർത്ത ലീലയാണ് ഇത്. സൂത്രജ്ഞാനം നേടിയ സംഘ കവികൾ സൂത്രത്തിന്റെ വ്യാഖ്യാനം പ്രത്യേകം തയ്യാറാക്കി. അപ്പോൾ സ്വന്തം പ്രബന്ധത്തിന്റെ മേന്മ പറഞ്ഞുകൊണ്ട് ഓരോ കവിയും അഭിപ്രായം പറഞ്ഞു.
അത് പരസ്പരം വാഗ്വാദത്തിനും കലഹത്തിനും ഇടയാക്കി. അപ്പോൾ എല്ലാവരും കൂടി ഒരുമിച്ച് ഒരു തീരുമാനമെടുത്തു. എല്ലാവരും രചിച്ച പ്രബന്ധങ്ങൾ സുന്ദരേശ സന്നിധിയിൽ കാണിക്കണം. ഭഗവാൻ ആരുടെ പ്രബന്ധമാണോ ശ്രേഷ്ഠമായി പറയുന്നത് അതിനെ മറ്റുള്ളവർ അംഗീകരിക്കണം പിന്നീട് തർക്കിക്കാൻ പാടില്ല ഈ തീരുമാനം അനുസരിച്ച് സംഘ കവികൾ എല്ലാവരും കൂടി സുന്ദരേശ സന്നിധിയിൽ എത്തി എല്ലാ പ്രബന്ധങ്ങളും ഭഗവാന്റെ മുന്നിൽ വച്ചതിനുശേഷം ഇങ്ങനെ പ്രവർത്തിച്ചു.
“കരുണാനിധെ.! ശംഭോ..!! പരമാനന്ദമൂർത്തേ..!! ശരണാഗതന്മാരെ പാലിക്കുന്നവനെ ഇന്ന് ഞങ്ങളുടെ ദുഃഖം തീർത്ത് തരേണമേ..!! ദ്രാവിഡ സൂത്രങ്ങൾക്ക് ഞങ്ങൾ പ്രത്യേകം പ്രത്യേകം വ്യാഖ്യാനം രചിച്ചു. സ്വന്തം വ്യാഖ്യാനമാണ് നല്ലതെന്ന് ഓരോ കവിയും വാദിക്കുന്നു. സർവ്വജ്ഞനായ അങ്ങ് ഏതാണ് നല്ലതെന്ന് നിശ്ചയിക്കണം. പിന്നെ ഞങ്ങൾ തർക്കിക്കുകയില്ല.”
പ്രാർത്ഥന കേട്ടപ്പോൾ ഹാലാസ്യ നാഥൻ ഒരു കവിയുടെ രൂപത്തിൽ ആവിർഭവിച്ചു. ഭസ്മലേപനം ചെയ്ത ശരീരത്തോട് കൂടി പ്രത്യക്ഷനായ കവി, നല്ല കുപ്പായവും തലപ്പാവും അണിഞ്ഞിരുന്നു. അവിടെയുള്ള മണ്ഡപത്തിൽ പുഞ്ചിരിയോട് കൂടിയിരുന്ന അവരോട് ഇങ്ങനെ പറഞ്ഞു. ഈ നഗരത്തിൽ ഉത്തമനായ ഒരു വൈശ്യനുണ്ട്. ധനധാന്യ സമ്പന്നനും ദാനശീലനം നിർമ്മലനും സത്യം പറയുന്നവനും ധർമ്മിഷ്ഠനുമായ ആ ശിവ ഭക്തൻ എനിക്ക് പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ പത്നിയും സദ്ഗുണങ്ങൾ ഉള്ള ഒരു പതിവ്രതയാണ്. അവർ പുത്ര ഭാഗ്യത്തിന് വേണ്ടി തപസ്സനുഷ്ഠിച്ചവരാണ്. ശിവപുത്രനായ സ്കന്ദൻ അവരുടെ മൂകനായ പുത്രനായി ജനിച്ചിട്ടുണ്ട്. അവനെ പ്രബന്ധങ്ങൾ വായിച്ചു കേൾപ്പിക്കുക..അവൻ ഏതാണോ സ്വീകരിക്കുന്നത് അത് ശ്രേഷ്ഠമാണ്. ഇങ്ങനെ പറഞ്ഞപ്പോൾ, മൂകൻ ഗുണദോഷങ്ങൾ പറയുന്നത് എങ്ങനെയാണെന്ന് സംശയം സംഘകവികൾക്ക് ഉണ്ടായി.
കവിയായി പ്രത്യക്ഷനായ മഹാദേവൻ സംശയം പരിഹരിച്ചു കൊടുത്തു. ഏത് പ്രബന്ധം വായിച്ചു കേൾക്കുമ്പോഴാണോ മൂകനായ വൈശ്യ കുമാരന് മനസ്സിൽ സന്തോഷവും തൽഫലമായി രോമാഞ്ചവും ഉണ്ടാകുന്നത്, ആനന്ദ കണ്ണീരിനാല്‍ ശിരസ്സ് ഇളക്കുകയും ചെയ്യുന്നത്. ആ പ്രബന്ധം ശ്രേഷ്ഠമായി അംഗീകരിക്കണം. അതിനുശേഷം നിങ്ങൾ വാദിക്കരുത് വാദിച്ചാൽ പരസ്പരം വിരോധം ഉണ്ടാകും. സംഘ കവികൾ അത് സമ്മതിച്ചു. അവർ മൂകനായ ബാലനെ സാദരം ക്ഷണിച്ചുകൊണ്ട് വന്ന മണ്ഡപത്തിൽ ഇരുത്തി വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കുകയും, പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുകയും ചെയ്തു. ഓരോ കവിയും തങ്ങളുടെ രചനകൾ വായിച്ചു കേൾപ്പിച്ചു.
നൽക്കീരൻ, കപിലൻ, ഭരണൻ എന്നീ മൂന്നു വിദ്യാവിദ്വാന്മാരുടെ പ്രബന്ധങ്ങൾ കേട്ടപ്പോൾ മൂകനായ വൈശ്യ ബാലന് രോമാഞ്ചവും ആനന്ദക്കണ്ണീരും ഉണ്ടായി. മാത്രമല്ല സന്തോഷം കൊണ്ട് തല കുലുക്കുകയും ചെയ്തു. മറ്റു കവികളും മത്സരഭാവം വെടിഞ്ഞ് ഈ മൂന്നു പ്രബന്ധങ്ങളെ അംഗീകരിച്ചു. ആദരപൂർവ്വം ആ കുമാരനെ തിരിച്ചയച്ചു.
ദ്രാവിഡർക്ക് സന്തോഷം നൽകുന്ന അവ പ്രസിദ്ധങ്ങളായി. പരസ്പരം വാദപ്രതിവാദത്തിൽ ഏർപ്പെട്ട സംഘകവികളുടെ അഹങ്കാരം സുന്ദരേശ ഭഗവാൻ നശിപ്പിച്ചു.
ഭക്തിപൂർവ്വം ഈ ലീല മനസ്സിലാക്കുന്നവർക്ക് മുക്തിയും അഭീഷ്ടവും സിദ്ധിക്കും
അടുത്ത ഹാലാസ്യ മാഹാത്മ്യം 56 – ഉത്തരഹാലാസ്യപ്രവേശം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/