മലപ്പുറം: മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പാലത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പന്തല്ലൂർ ആമക്കാട് സ്വദേശികളായ സിയാദ്, അബ്ദുൾ ഹഖ്, വണ്ടൂർ സ്വദേശി തറമണ്ണിൽ നൗഫൽ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 12-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളരാട് സ്വദേശി ഇർഫാന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച പ്രതികൾ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 10,000 രൂപ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് പിന്നീട് തർക്കത്തിലേക്ക് വഴിവയ്‌ക്കുകയും യുവാക്കൾ കല്ല് കൊണ്ട് ഇർഫാനെ മർദ്ദിച്ച ശേഷം പാലത്തിൽ നിന്ന് തള്ളി താഴെയിടുകയായിരുന്നു.
ആക്രമണത്തിൽ നട്ടെല്ലുപൊട്ടിയ ഇർഫാൻ ഏറെ നാളായി ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. അബ്ദുൾ ഹഖ്, സിയാദ് എന്നിവർക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയത് ഉൾപ്പെടെയുള്ള കേസുകളുള്ളതായി പൊലീസ് പറഞ്ഞു.