ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങിയത്. ശ്രീരാമഭക്തരുടെ 500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാമജന്മഭൂമിയിൽ ക്ഷേത്രം യാഥാർത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി അയോദ്ധ്യയിലെത്തിയത്. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം രാമജന്മഭൂമിയിൽ നിന്ന് തനിക്ക് ലഭിച്ചെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ദ്രൗപദി മുർമു ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തും അവർ നുണപ്രചരണങ്ങളാണ് നടത്തുന്നത്. കോൺഗ്രസിന്റെ മുമ്പത്തെയും ഇപ്പോഴത്തെയും ദേശീയ അദ്ധ്യക്ഷന്മാർക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണക്കത്ത് അയച്ചിരുന്നു. ക്ഷണക്കത്ത് ലഭിച്ചില്ലെന്ന കോൺഗ്രസ് വാദം രാഹുലിന് വേണ്ടി നടത്തുന്ന നുണ പ്രചരണമാണെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. ജാതിയുടെ പേരിൽ രാഷ്‌ട്രപതിയെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്ന രാഹുലിന്റെ ആരോപണം തള്ളിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെയും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ട്രസ്റ്റും വ്യക്തമാക്കി. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രാഹുലിന്റെ ആരോപണത്തിൽ കടുത്ത പ്രതിഷേധമാണുള്ളതെന്നും ക്ഷേത്രട്രസ്റ്റ് അറിയിച്ചു.