ഹൈദരാബാദ്: ഇന്ത്യൻ ദമ്പതികൾക്ക് സിംഗപ്പൂർ എയർലൈൻസ് രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി. തെലങ്കാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ദമ്പതികൾക്കേർപ്പെടുത്തിയ ദുരനുഭവത്തിനും യാത്രാക്ലേശത്തിനും സിംഗപ്പൂർ എയർലൈൻസിനു പിഴയിട്ടത്.
കഴിഞ്ഞവർഷം മേയിലാണ് രവിഗുപ്‌ത എന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ഹൈദരാബാദിൽ നിന്നും ഓസ്ട്രേലിയയ്‌ക്ക് പോകുന്നതിനായി സിംഗപ്പൂർ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. സിംഗപ്പൂർ വഴി കടന്നു പോകുന്ന ഫ്‌ളൈറ്റിൽ ഒരാൾക്ക് ബിസിനസ് ക്ലാസ് സീറ്റിനു 66,750 രൂപയായിരുന്നു ചാർജ്ജ്.
ബുക്ക് ചെയ്ത സീറ്റിൽ ഓട്ടോമാറ്റിക് റിക്ലൈൻ ഫീച്ചർ പ്രവർത്തിച്ചിരുന്നില്ലെന്നും അത് മാനുവലായി അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ എയർലൈൻസിന് പരാതി നൽകിയത്. എന്നാൽ എയർലൈൻസ് അധികൃതർ 10000 ലോയൽറ്റി പോയ്ന്റ്സ് നൽകി പരാതി ഒഴിവാക്കുകയായിരുന്നു. തുടർന്ന് ദമ്പതികൾ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ തങ്ങളെ ‘എക്കണോമി ക്ലാസ് യാത്രക്കാരായി’ പരിഗണിച്ചുവെന്നും അഞ്ച് മണിക്കൂറോളം നീണ്ട യാത്രയിൽ മുഴുവൻ സമയവും തങ്ങൾ ഉണർന്നിരിക്കുകയായിരുന്നെന്നും ദമ്പതികൾ പരാതിപ്പെട്ടു. കേസ് പരിഗണിച്ച കോടതി ദമ്പതികൾ അനുഭവിച്ച മാനസിക വേദനയ്‌ക്കും യാത്രാക്ലേശത്തിനും 2,040 പൗണ്ട് (213,585 രൂപ) നഷടപരിഹാരം നല്കാൻ ഉത്തരവിടുകയായിരുന്നു.