തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ എംഎൽഎയും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർ യദുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തുറന്നടിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. മേയർ ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തെ പരിഹസിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തിനെതിരെയും സന്ദീപ് വാര്യർ വിമർശിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കേരളത്തിന്റെ തലസ്ഥാനത്ത് കുടുംബ സമേതം യാത്ര ചെയ്യുന്ന വനിതക്ക് നേരെ ബസ് ഡ്രൈവർ ലൈംഗിക അധിക്ഷേപം നടത്തിയതായി ആരോപണമുയരുന്നു. കേരള പോലീസ് ലല്ലല ലല്ലം പാടി വരുന്നു. ഡ്രൈവർക്ക് നേരെ കേസെടുത്തതായി പറയുന്നു. ഡ്രൈവർ നാട്ടിലെ ചാനലിൽ ഒക്കെ കയറി അഭിമുഖം കൊടുക്കുന്നു. ഏക തെളിവായ സിസിടിവിയുടെ മെമ്മറി കാർഡ് തപ്പി 48 മണിക്കൂറിന് ശേഷം കേരള പോലീസ് വീണ്ടും വരുന്നു. അപ്പോഴേക്കും മെമ്മറി കാർഡ് അപ്രത്യക്ഷമാവുന്നു.
സംഭവത്തിൽ ഉൾപ്പെട്ടവരെയോ അവരുടെ രാഷ്‌ട്രീയത്തേയോ വിട്ടേക്ക്..
ആഭ്യന്തര മന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് എകെ ബാലൻ പറഞ്ഞ ഈനാംപേച്ചിയാണോ അതോ ക്ലിഫ് ഹൗസിലെ അലമാരിയിലെ മരപ്പട്ടിയോ?
കഴിഞ്ഞ ദിവസമാണ് പാളയത്ത് വച്ച് മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവറുമായി വാക്കേറ്റം നടന്നത്. ബസ് ഇടത് വശം ചേർന്ന് ഓവർ ടേക്ക് ചെയ്‌തെന്നും ഡ്രൈവർ ലൈംഗിക അധിക്ഷേപം നടത്തിയെന്നുമാണ് ആര്യയുടെ ആരോപണം. മേയറുടെ പരാതിയിൽ പൊലീസ് ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ബസ് തടഞ്ഞു നിർത്തി യാത്ര മുടക്കിയെന്ന യദുവിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല.
തെളിവ് കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മെമ്മറി കാർഡും നഷ്ടമായിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ യദുവിന്റെ പരാതി പരിഗണിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.