കോയമ്പത്തൂർ: തമിഴ്നാട്ടിൽ ദക്ഷിണ വാങ്ങിയതിന് നാല് ക്ഷേത്ര പൂജാരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കനത്ത പ്രതിഷേധം പടരുന്നു.
മേട്ടുപ്പാളയത്തിന് സമീപം തേക്കാംപട്ടി വനഭദ്രകാളിയമ്മൻ ക്ഷേത്രത്തിലെ പൂജാരിമാരെയാണ് ദക്ഷിണ വാങ്ങിയെന്നാരോപിച്ച് തമിഴ്‌നാട് സര്ക്കാർ അറസ്റ്റ് ചെയ്തത്.
ഭക്തർ വഴിപാടായി നൽകിയ തളിക നിവേദ്യം അഥവാ ദക്ഷിണ “തട്ടിയെടുത്തതിനാണ്” നാല് പൂജാരിമാരെ അറസ്റ്റ് ചെയ്തതതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ഷേത്രം അസിസ്റ്റൻ്റ് കമ്മീഷണർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പൂജാരിമാർക്കും പാരമ്പര്യ ട്രസ്റ്റി വസന്ത സമ്പത്തിനുമെതിരെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടപടി എന്നാണ് ഭാഷ്യം. രഗുപതി, ദണ്ഡപാണി, വിഷ്ണുകുമാർ, ശരവണൻ എന്നീ പൂജാരിമാരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അർച്ചന സമയത്ത് ഭക്തർ ഈ പൂജാരിമാർക്ക് അവരുടെ തളികകളിൽ നൽകുന്ന ദക്ഷിണ വീട്ടിലേക്ക് കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്ഷേത്ര പൂജാരിമാർ തങ്ങൾക്ക് ലഭിക്കുന്ന ദക്ഷിണ ഹുണ്ടിയിൽ നിക്ഷേപിക്കാൻ ബാധ്യസ്ഥരാണെന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണറും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുമായ യു.എസ് കൈലാസമൂർത്തി പറഞ്ഞു. “ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ട്. മദ്രാസ് ഹൈക്കോടതിയും ഈ തീരുമാനത്തെ പിന്തുണയ്‌ക്കുകയും ദക്ഷിണ ഉൾപ്പെടെ മുഴുവൻ സംഭാവനകളും ക്ഷേത്രത്തിന്റെ വരുമാനമായി കണക്കാക്കാൻ ഉത്തരവിടുകയും ചെയ്തു”. അയാൾ പറഞ്ഞു.
പൂജാരിമാർ തളികയിൽ ലഭിക്കുന്ന ദക്ഷിണ ഹുണ്ടികയിലേക്ക് നിക്ഷേപിക്കുന്നുണ്ടോയെന്നറിയാൻ ക്ഷേത്രം ഭരണസമിതി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും , നാലുപേരും ഇത് പാലിച്ചിരുന്നില്ല എന്നും ആരോപിച്ചു കൊണ്ട് കൈലാസമൂർത്തി ഏതാനും മാസം മുമ്പ് മേട്ടുപ്പാളയം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് പൂജാരിമാർക്കും ക്ഷേത്രം ട്രസ്റ്റിക്കുമെതിരെ ഉചിതമായ നടപടിയെടുക്കാൻ മേട്ടുപ്പാളയം പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ട്രസ്റ്റിയായ വസന്തയ്‌ക്കും നാല് പൂജാരിർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒരു ദിവസം രാത്രി പൂജാരിമാരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളായ ഷെഫാലി വൈദ്യ, ആനന്ദ് രംഗനാഥൻ, മേഘ്ന ഗിരീഷ് എന്നിവർ ഇതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. പൂജാരിമാർക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും ക്ഷേത്ര ഹുണ്ടിയിലെ ഫണ്ട് സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ ഷെഫാലി വൈദ്യ എക്‌സിലെ പോസ്റ്റിൽ ആരോപിച്ചു.
പൂജാരിമാരുടെ അറസ്റ്റ് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പുരോഹിതരുടെ ഉപജീവനത്തിന് സാഹചര്യമില്ലെന്നുമുള്ള ആശങ്കകൾ പങ്കുവെക്കപ്പെട്ടു. #FreeTemple എന്ന ഹാഷ് ടാഗുപയോഗിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചത്.
എന്നാലിപ്പോൾ ഈ കേസ് കൊടുത്ത ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണറും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുമായ യു.എസ് കൈലാസമൂർത്തിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് Temple Worshipers Society, പ്രസിഡൻ്റ് ടി.ആർ.രമേഷ് .
1973 മുതൽ ഈ ക്ഷേത്രത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ പ്രവർത്തിക്കുന്നത് HR&CE നിയമത്തിലെ ഒരു തട്ടിപ്പിലൂടെയാണെന്നാണ് ടി.ആർ.രമേഷ് ആരോപിക്കുന്നത്. നിയമവിരുദ്ധമായി ജോലിചെയ്യുന്ന “എക്‌സിക്യൂട്ടീവ് ഓഫീസറെ” നിയമപരമായി പുറത്താക്കാൻ ഈ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയെയും മറ്റ് ഭക്തരെയും സഹായിക്കാൻ താൻ തയ്യാറാണെന്നും ടി ആർ രമേശ് അവകാശപ്പെട്ടു.
നിയമപരമായി അധികാരമില്ലാത്ത ഉദ്യോഗസ്ഥർ കോടിക്കണക്കിന് പണം തട്ടിയെടുത്തു എന്നും അവരെയും അറസ്റ് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.















