മെയിൻപുരി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് ( ഇവിഎം ) എതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് . ഇവിഎമ്മിനെതിരെയുള്ള ചെറുത്തുനിൽപ്പിനെ “ഒരു നീണ്ട പോരാട്ടം” എന്ന് വിശേഷിപ്പിച്ച അഖിലേഷ് ഇന്ത്യയെക്കാൾ സാമ്പത്തികമായും സാമൂഹികമായും ശക്തിയാർജ്ജിച്ച പല രാജ്യങ്ങളിലും ഇവിഎം നിരോധിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
“ഇന്ത്യയെക്കാൾ സാമ്പത്തികമായും സാമൂഹികമായും ശക്തമായ ഒരു രാജ്യമാണ് ജർമ്മനി, അവിടെ ഇവിഎമ്മുകളുടെ ഉപയോഗം ഭരണഘടനാ വിരുദ്ധമായി കണക്കാക്കപ്പെടുന്നു… നമ്മൾ ഇവിഎമ്മുകൾ ഉപയോഗിച്ച് അവരെ പരാജയപ്പെടുത്തും എന്നിട്ട് ഇവിഎമ്മുകൾക്ക് നിരോധനമേർപ്പെടുത്തും,” അഖിലേഷ് കൂട്ടിച്ചേർത്തു.
അമേരിക്കയും ജപ്പാനും പല യൂറോപ്യൻ രാജ്യങ്ങളും ഇവിഎം പരിഗണിക്കുന്നില്ലെന്നും ബാലറ്റുകളെ മാത്രമേ പരിഗണിക്കൂവെന്നും പറഞ്ഞ അദ്ദേഹം മെയിൻപൂരിലെ ജനങ്ങൾ ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ തങ്ങളെ വിജയിപ്പിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്‌ഥാനാർത്ഥിത്വത്തെ പ്രശംസിച്ച അഖിലേഷ് യാദവ്, ഇന്ത്യൻ ഭരണ ഘടനയെ സംരക്ഷിക്കാൻ ഒരു കുടുംബം മുഴുവൻ രംഗത്തുണ്ടെന്നും അഭിപ്രായപ്പെട്ടു. നേതാക്കൾ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നത് സർവ്വസാധാരണമാണെന്നും ഇത്തവണ രാഹുൽ ഗാന്ധി വായനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും റെക്കോർഡ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്‌ച്ചയാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം പ്രിയങ്കയെ ഒഴിവാക്കുകയായിരുന്നു.