കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ കോൺഗ്രസിന്റെ ശ്രമം. വിവിധ ബൂത്തുകളിൽ തൃണമൂൽ ഗുണ്ടകൾ സഘടിച്ച് എത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും പോൾ ഏജൻ്റുമാരെ കൈയേറ്റം ചെയ്തതായും പരാതി ഉയർന്നു. ആദ്യ മണിക്കൂറിൽ തന്നെ 200 ഓളം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ജംഗിപൂർ, മുർഷിദാബാദ് മണ്ഡലങ്ങളിൽ വ്യാപക ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
ജംഗിപൂർ മണ്ഡലത്തിൽ, ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷ് മണ്ഡലത്തിലെ ചില ബൂത്തുകളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ടിഎംസി പ്രവർത്തകർ തടഞ്ഞു. “ഞാൻ ഒരു ബിജെപി സ്ഥാനാർത്ഥിയാണ്, തൃണമൂൽ ബൂത്ത് ഏജൻ്റാണ് എന്നെ ഭീഷണിപ്പെടുത്തിയത്. ഒരു സ്ഥാനാർത്ഥിയോട് ഇങ്ങനെ പെരുമാറിയാൽ സാധാരണക്കാർക്ക് എന്ത് സംഭവിക്കും, ഞങ്ങൾ ഇത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടും”, ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷ് പറഞ്ഞു,
മുർഷിദാബാദ് മണ്ഡലത്തിലെ റാബിനഗർ ഏരിയയിൽ ഒരു “വ്യാജ ബൂത്ത് ഏജൻ്റിനെ” പിടികൂടിയതായി ഇടത്-കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥി മുഹമ്മദ് സലിം പറഞ്ഞു. റാബിനഗറിലെ സിപിഐ(എം) ബൂത്ത് ഏജൻ്റുമാരെ ടിഎംസി ഗുണ്ടകൾ മർദിച്ചു. ഇത് അന്വേഷിക്കാൻ ചെന്ന തന്നെ തൃണമൂൽ ഗുണ്ടകൾ തടഞ്ഞുവെച്ച് ഗോ ബാക്ക് വിളിച്ചു. തൃണമൂൽ കോൺഗ്രസ് മണ്ഡലത്തിലാകെ ഭീകര ഭരണം അഴിച്ചുവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും സലിം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 3 മണി വരെ 50.71 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ 63.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ 42.63 ശതമാനവുമായി മഹാരാഷ്‌ട്രയാണ് ഏറ്റവും പിന്നിൽ.