ന്യൂഡൽഹി: വിമാനം റദ്ദാക്കിയ സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് വിശദീകരണം തേടി വ്യോമയാന മന്ത്രാലയം. വിമാനം റദ്ദാക്കിയതിനെ കുറിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണമെന്നുമാണ് വ്യോമയാന മന്ത്രാലയം നിർദേശിച്ചത്. ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.
യാത്രക്കാരുടെ ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യത്തിലുമുളള വേർതിരിവ് ചൂണ്ടിക്കാട്ടി ടാറ്റ ഗ്രൂപ്പ് ചെയർമാന് ക്യാബിൻ ക്രൂ ജീവനക്കാർ കത്ത് നൽകിയിരുന്നു. കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇൻസെന്റീവ്‌സ് ഏർപ്പെടുത്താനുളള നീക്കവും ജീവനക്കാരിൽ പ്രതിഷേധമുയർത്തിയിരുന്നു.
ഇന്നലെ രാത്രി മുതൽ 86 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. യാത്ര മുടങ്ങിയവർക്ക് റീഫണ്ടോ യാത്രാ സംവിധാനമോ ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചിരുന്നു. വിമാനങ്ങൾ റദ്ദാക്കിയതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. പലരും യാത്ര മുടങ്ങിയതോടെ വിമാനത്താവളത്തിൽ നിന്നും മടങ്ങി.
ഒമാൻ, സൗദി ഉൾപ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലെ സർവീസുകളും മുടങ്ങിയിട്ടുണ്ട്. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.