പട്ന: ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോക് ജനശക്തി പാർട്ടി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ. ബിഹാറിലെ ഉജിയാർപൂരിലാണ് സംഭവം. ഉജിയാർപൂർ ലോക്‌സഭാ മണ്ഡലത്തിലെ മൊഹദ്ദി നഗറിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്.
ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഹെലിപാഡിലെ മണ്ണിൽ പുതയുകയായിരുന്നു. ഇതോടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു. പൈലറ്റ് സമയോചിതമായി ഇടപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. പൈലറ്റ് കൃത്യസമയത്ത് ജാഗ്രതയോടെ പ്രവർത്തിച്ചതിനാൽ ഹെലികോപ്റ്റർ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞ് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധികൃതർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.