തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ദിവസങ്ങൾ ശേഷിക്കെ ഇക്കുറി പ്രഥമ പരിഗണന അക്കാദമിക് മെറിറ്റിന്. വെയിറ്റഡ് ഗ്രേസ് പോയിന്റ് അവറേജ് തുല്യമായി വന്നാൽ അക്കാദമിക് മെറിറ്റിനാകും മുൻതൂക്കം. ഗ്രേസ് മാർക്കിലൂടെ അല്ലാതെ ഇയർന്ന മാർക്ക് വാങ്ങിയെത്തിയവരെയാകും ആദ്യം പരിഗണിക്കുക.
ഇക്കുറിയും പ്രവേശനത്തിൽ പതിവുപോലെ പരാതികൾ ഒഴിയാൻ സാധ്യതയില്ലെന്നാണ് അക്കാദമിക് രംഗത്തുളളവരുടെ വിലയിരുത്തൽ. മുൻവർഷത്തേക്കാൾ 3,227 പേർക്കാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ ഇഷ്ട സ്‌കൂളും ഇഷ്ട വിഷയങ്ങളും കിട്ടുന്നില്ലെന്ന പരാതി മുൻവർഷത്തേക്കാൾ രൂക്ഷമാകുമെന്ന ആശങ്ക രക്ഷിതാക്കൾക്കുമുണ്ട്.
എന്നാൽ പ്രവേശന വ്യവസ്ഥകൾ പരിഷ്‌കരിച്ചതിനാൽ പ്രശ്‌നം ഉണ്ടാകില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഏകജാലക പ്രവേശനത്തിന് മെയ് 16 മുതൽ 25 വരെയാണ് അപേക്ഷ നൽകാനുള്ള സമയ പരിധി. പ്രവേശനം നേരത്തെ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ വർഷം ജൂലൈയിലാണ് ക്ലാസുകൾ ആരംഭിച്ചത്.
സപ്ലിമെന്റെറി പ്രവേശനം ജൂൺ 31ന് അവസാനിക്കും. കഴിഞ്ഞ വർഷത്തെ 178 അധിക ബാച്ചുകളും മാർജിനൽ സീറ്റുകളും നിലനിർത്തിയതിലൂടെ 73,724 സീറ്റ് അധികമായി ഉണ്ടെന്നും പ്രവേശനത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്നുമാണ് മന്ത്രി പറയുന്നത്.