ശ്രീനഗർ: കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ. കശ്മീരിലെ ഷോപിയാനിൽ നിന്നാണ് രണ്ട് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൈബ് ഇഖ്ബാൽ മാലിക്, തുഫൈൽ യൂസഫ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. ഭീകരരിൽ നിന്ന് ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷോപിയാൻ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
പിടികൂടിയവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഹീർപോറ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സൈനികരും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൂഞ്ച് മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. പൂഞ്ച് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ പരിശോധന നടത്തിവരുന്നത്.
അടുത്തിടെ പൂഞ്ച് ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാക് ഭീകരൻ ഹബീബുള്ള മാലികിന്റെ കൂട്ടാളികളായ ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ശക്തമായ പരിശോധന തുടരുന്നത്.
ജരാൻവാലിയിലെ വ്യോമസേന സ്റ്റേഷനിൽ നിന്ന് തിരികെ വരുന്ന വഴി സുരാൻകോട്ടിൽ വച്ചാണ് ഭീകരർ വെടിയുതിർത്തത്. ഭീകരർ രക്ഷപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മേഖല ഒന്നാകെ സൈന്യം വളഞ്ഞിരിക്കുകയാണ്. പലയിടങ്ങളും സേനാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്.















