ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോൾ ആന്ധ്ര പ്രദേശിലെ രാജംപേട്ട് മണ്ഡലത്തിൽ പ്രമുഖ രാഷ്‌ട്രീയ കുടുംബങ്ങളിലെ രണ്ട് പേരാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ 8,06,342 പുരുഷന്മാരും 8,34,510 സ്ത്രീകളും ഉൾപ്പെടെ 16,40,853 വോട്ടർമാരാണുള്ളത്. അടുത്ത ലോക്സഭ തെരെഞ്ഞെടുപ്പിന്റെ പോരാട്ടത്തിന് രാജംപേട്ട് തയ്യാറാവുമ്പോൾ സൂര്യ കിരണങ്ങൾ പോലെ തിളങ്ങാൻ ബിജെപി സ്ഥാനാർഥി കിരൺ കുമാർ റെഡ്ഡിയും ഒരുങ്ങി കഴിഞ്ഞു.

ആരാണ് രാജംപേട്ടിനെ പിടിച്ചു കുലുക്കാൻ പോകുന്ന കിരൺകുമാർ റെഡ്ഡി
ആന്ധ്ര പ്രദേശിലെ അന്നമയ്യ ജില്ലയിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അമർനാഥ് റെഡ്ഡിയുടെ മകനായി 1959 സെപ്റ്റംബർ 13ന് ജനനം. ഹൈദരാബാദ് പബ്ലിക് സ്‌കൂൾ, സെൻറ് ജോസഫ് ജൂനിയർ കോളേജ്, നിസാം കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി കൊണ്ടാണ് കിരൺ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്.

രാഷ്‌ട്രീയത്തിലേക്കുള്ള രംഗപ്രവേശനം
1989ൽ പിതാവ് അമർനാഥ് റെഡ്ഡിയുടെ വിയോഗത്തോടെയാണ് കിരൺ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. 1989-ൽ പിതാവിന്റെ മണ്ഡലമായിരുന്ന വയൽപ്പാടിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ കിരൺ 1994-ൽ സിറ്റിംഗ് സീറ്റിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999-ൽ പിലേരു മണ്ഡലത്തിൽ നിയമസഭാംഗമായ കിരൺ പിന്നീട് തുടർച്ചയായി രണ്ട് തവണ (2004, 2009) കൂടി പിലേരുവിൽ നിന്ന് നിയമസഭയിലെത്തി. 2009 മുതൽ 2010 വരെ നിയമസഭ സ്പീക്കറായും 2010 മുതൽ 2014 വരെ അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.
1989 മുതൽ 2014 വരെ കോൺഗ്രസ് പാർട്ടി അംഗമായിരുന്ന കിരൺകുമാർ 2014-ൽ സംസ്ഥാന വിഭജനത്തോടെ കോൺഗ്രസ് വിട്ട് ജയ് സമക്യാന്ധ്ര പാർട്ടി രൂപീകരിച്ചെങ്കിലും 2018-ൽ വീണ്ടും കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി. 2023 ഏപ്രിൽ 7 നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.

ശക്തരായ രാഷ്‌ട്രീയ രാജവംശങ്ങൾ തമ്മിലുള്ള പോരാട്ടം
നല്ലാരികളും, പെഡ്ഡിറെഡ്ഡികളും തമ്മിൽ പതിറ്റാണ്ടുകളായി പുകയുന്ന മത്സരത്തിനാണ് ഇപ്പോൾ വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. ടിഡിപി പിന്തുണയോടെ അന്തരിച്ച മന്ത്രി നല്ലാരി അമർനാഥ് റെഡ്ഡിയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എൻ കിരൺ കുമാർ റെഡ്ഡി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വൈഎസ്ആർസി ടിക്കറ്റിൽ പുംഗനൂരിൽ നിന്നുള്ള എംഎൽഎയായ പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡിയുടെ മകൻ പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയാണ് എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു: പിലേരു , റെയിൽവേ കോഡൂർ (എസ്സി), രായച്ചോട്ടി, രാജംപേട്ട്, തമ്പല്ലപ്പള്ളി, അന്നമയ്യ ജില്ലയിൽ നിന്നുള്ള മദനപ്പള്ളി, ചിറ്റൂർ ജില്ലയിൽ നിന്നുള്ള പുംഗനൂർ എന്നിവയാണവ.
വീണ്ടും അടുത്ത പോരാട്ടത്തിനുള്ള കാഹളം രാംജംപേട്ടിൽ മുഴങ്ങിയിരിക്കുന്നു. രാംജംപേട്ടിൽ പൊൻകിരങ്ങൾ വീശാൻ കിരൺ കുമാർ റെഡ്ഡിയും തയ്യാർ..















