ബെംഗളൂരു: വിവാഹ അഭ്യർത്ഥന നിരസിച്ച 20 കാരിയെ കുത്തികൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പോലീസ് റിപ്പോർട്ട് അനുസരിച്ച് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി കൃത്യം നടത്തി രക്ഷപ്പെടുകയായിരുന്നു.
ഹുബ്ബള്ളിയിലെ വീരപുര സ്വദേശിനി അഞ്ജലി അംബിഗെരയാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി വിശ്വ എന്നുപേരുള്ള ഗിരീഷിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 5 :30 ന് യുവതിയുടെ വീട്ടിൽ കടന്നു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിക്കുകയായിരുന്നു. ഈസമയം പെൺകുട്ടിയുടെ രണ്ട് സഹോദരിമാരും മുത്തശ്ശിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ തടയാൻ ശ്രമിച്ചെങ്കിലും പ്രതി പെൺകുട്ടിയെ വലിച്ചിഴയ്‌ക്കുകയും മർദ്ദിക്കുകയും വീട്ടിനുള്ളിൽ വച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നു.
ഇയാൾ മുൻപും പെൺകുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നു. അടുത്തിടെ കർണാടകയിലെ കോളേജ് കാമ്പസിൽ വച്ച് നേഹ ഹിരേമത് എന്ന പെൺകുട്ടിയും സമാനമായി കൊല്ലപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ നേഹയുടെ വിധിയായിരിക്കും യുവതിക്കെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് കാര്യമാക്കിയിരുന്നില്ല.















