മൂന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ വീണ്ടും മത്സരിക്കാനൊരുങ്ങി നീരജ് ചോപ്ര. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിലാണ് താരം മത്സരിക്കുന്നത്. കിഷോർ കുമാർ ജെനയും താരത്തിനൊപ്പം ജാവലിൻ ത്രോയിൽ മത്സരിക്കും. 7 ന് ഭുവനേശ്വറിലാണ് മത്സരം. ഇരുവരും നേരിട്ടാണ് ഫൈനലിന് യോഗ്യത നേടിയത്. നേരത്തെ പാരീസ് ഒളിമ്പിക്‌സിന് ഇരുവരും യോഗ്യത നേടിയിരുന്നു.
12 പേരാണ് ഇന്നത്തെ ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഒരുഘട്ടത്തിൽ നീരജിന് വെല്ലുവിളി ഉയർത്തിയ കിഷോർ കുമാറാണ് ഫെഡറേഷൻ കപ്പിലെയും മുഖ്യഎതിരാളി. ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ഡി.പി മനുവും മത്സരരംഗത്തുണ്ട്.
കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. 88.36 മീറ്റർ ദൂരമാണ് താരം കണ്ടെത്തിയത്. ഇത് വരെയും കീഴടക്കാനാവാത്ത 90 മീറ്റർ കണ്ടെത്തി ഒളിമ്പിക്‌സിന് ഇറങ്ങുകയാകും നീരജിന്റെ ലക്ഷ്യം. ഒളിമ്പിക്‌സിലെ നീരജിന്റെ പ്രധാന എതിരാളികളെല്ലാം 90 മീറ്റർ കടമ്പ പിന്നിട്ടവരാണ്.















