കൊൽക്കത്ത: ചികിത്സയ്‌ക്കായി മെയ് 12 ന് ബംഗാളിലെത്തിയ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാർ കൊല്ലപ്പെട്ടെന്ന് നിഗമനം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബംഗ്ലാദേശിൽ കസ്റ്റഡിയിലെടുത്തതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ ധാക്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അറസ്റ്റിലായവർ കുറ്റം സമ്മതിച്ചെങ്കിലും എംപിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ഇരു രാജ്യങ്ങളിലെയും പൊലീസ് സേനകൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അൻവാറുൾ അസിമിനെ അവസാനമായി കണ്ട കൊൽക്കത്ത സഞ്ജീവ ഗാർഡൻസ് അപ്പാർട്ട്‌മെൻ്റിലെ ന്യൂ ടൗൺ ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തിയതായും ബംഗ്ലാദേശ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.
മെയ് 12 നാണ് ചികിത്സാർത്ഥം അൻവാറുൾ അസിം ഇന്ത്യയിൽ എത്തിയത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ സുഹൃത്ത് ഗോപാൽ ബിശ്വാസിന്റെ വീട്ടിലായിരുന്നു താമസം. ഡോക്ടറെ കാണണമെന്ന് പറഞ്ഞാണ് മെയ് 13 ന് ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയത്. വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് പോകുകയാണെന്നും ആവശ്യമെങ്കിൽ വിളിക്കാമെന്നും പറഞ്ഞ് സുഹൃത്തിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചു.
മെയ് 18 വരെ ബന്ധപ്പെടാത്തതിനെ തുടർന്ന് സുഹൃത്ത് ബരാനഗർ പൊലീസിൽ പരാതി നൽകി. അൻവാറുൽ അസിം അനാറിന്റെ സഹോദരനാണ് ബംഗ്ലാദേശ് പൊലീസിൽ പരാതി നൽകിയത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് അംഗമായ അൻവാറുൾ അസിം അനാർ മൂന്ന് തവണ എംപിയായിരുന്നു. ദർശന-ഗെഡെ അതിർത്തി വഴിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്നാണ് റിപ്പോർട്ട്.