കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി മതം പറഞ്ഞും വർഗീയത പ്രചരിപ്പിച്ചും ഇടത്-വലത് മുന്നണികൾ വോട്ട് തേടിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. മുസ്ലീം വോട്ടുകൾ സ്വന്തം പെട്ടിയിലാക്കാൻ കെ.കെ ഷൈലജയും ഷാഫി പറമ്പിലും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. തമ്മിൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞും കപട ന്യൂനപക്ഷ സ്നേഹം ഉയർത്തിയും ഇരു മുന്നണികളും പ്രചാരണം നടത്തി. വടകരയിൽ തനിക്കെതിരെ വലിയ തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നാണ് കെ.കെ ഷൈലജയുടെ ആരോപണം. തന്നെ ബോംബമ്മ എന്നുവരെ വിളിച്ചുവെന്നും കെ.കെ ഷൈല മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഇത്തവണ വളരെ മോശം ഭാഷയിൽ വ്യക്തിപരമായി അധിക്ഷേപിച്ചു. ആദ്യം അവഗണിച്ചുവെങ്കിലും പിറകെ ഒരുപാട് നുണകൾ പ്രചരിപ്പിക്കാൻ തുടങ്ങി. കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ഞാൻ പറഞ്ഞുവെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു. ഞാൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. ലൗ ജിഹാദ് ഉണ്ട് എന്ന് പറയുന്നതിനെ എതിർക്കുന്ന ആളാണ് ഞാൻ’.
‘എന്നെ ബോംബമ്മ എന്ന് വിളിക്കണമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞുവെന്ന തരത്തിൽ ഒരു കത്ത് പ്രചരിപ്പിച്ചു. കാന്തപുരം ഉസ്താദ് ഒരിക്കലും എന്നെപ്പറ്റി അങ്ങനെ പറയില്ല. എന്നിരുന്നാലും ഞാൻ വിളിച്ച് ചോദിച്ചു. അവസാനം അവർ അത് നിഷേധിച്ചു. ജനങ്ങൾക്കെല്ലാം മനസിലായിട്ടുണ്ട്’ – കെ.കെ ഷൈലജ പറഞ്ഞു.