ചണ്ഡീഗഡ്: തന്റെ മുത്തശ്ശിയും അച്ഛനുമടക്കമുള്ളവർ പ്രധാനമന്ത്രിയായിരുന്ന കാലത്തെ സർക്കാരുകൾ താഴ്ന്ന ജാതിക്കാർക്ക് എതിരായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുൽ. കുട്ടികാലം മുതൽക്കെ പ്രധാനമന്ത്രിമാരെയും സർക്കാർ സംവിധാനങ്ങളെയും കണ്ടു വളർന്ന വ്യക്തിയാണ് താനെന്നും ആരെയാണ് ഈ സിസ്റ്റം സഹായിക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ സത്യങ്ങൾ വിളിച്ചു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാൻ വേണ്ടി ശ്രമിക്കുന്നതിനിടെ കോൺഗ്രസ് സർക്കാരുകളെപ്പറ്റിയുള്ള സത്യം വിളിച്ച് പറഞ്ഞ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് രാഹുൽ.
“ഞാൻ ജനിച്ച നാൾ മുതൽ ഈ സിസ്റ്റത്തിനുള്ളിലാണ്. ഇതിന്റെ ഉള്ളിൽ നിന്നുകൊണ്ട് ഞാൻ എല്ലാം മനസിലാക്കി. ഈ വ്യവസ്ഥിതി തന്നിൽ നിന്നും മറച്ചു വെയ്‌ക്കാൻ ആർക്കും സാധിക്കില്ല. സർക്കാർ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, ആർക്കാണ് അനുകൂലം, അത് ആരെയാണ് സംരക്ഷിക്കുന്നത്, ആരെയാണ് ആക്രമിക്കുന്നത്? , ഇതെല്ലാം എനിക്കറിയാം”.
“എന്റെ മുത്തശ്ശി പ്രധാനമന്ത്രിയായിരുന്നു. എന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നു. അവർക്കൊപ്പവും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഞാൻ അടുത്തേക്ക് പോകുമായിരുന്നു. അവിടെ നടക്കുന്നത് എന്താണെന്നും എങ്ങനെയാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നതെന്നും എനിക്കറിയാം. നിങ്ങളോട് ഒരു കാര്യം പറയാം, ഈ വ്യവസ്ഥിതി താഴ്ന്ന ജാതിക്കാർക്കെതിരെ എല്ലാ തലത്തിലും പ്രവർത്തിച്ചിരുന്നു”- രാഹുൽ വെളിപ്പെടുത്തി.