ജയപരാജയങ്ങൾ മാറി മറഞ്ഞ അത്യന്തം ആവേശം നിറഞ്ഞ എലിമിനേറ്റർ പോരിൽ രാജസ്ഥാൻ റോയൽസിന് ജയം. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് സഞ്ജുവും സംഘവും 17-ാം സീസണിലും ആർസിബിക്ക് നിരാശ സമ്മാനിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 4 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിന്റെ ജയം. ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. 24-ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺ റൈസേഴ്‌സ് ഹൈദരാബാദാണ് സഞ്ജുപ്പടയുടെ എതിരാളികൾ.
വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ടോം കോഹ്ലറും നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ 46 റൺസായിരുന്നു റോയൽസ് സ്‌കോർ ബോർഡ്. ഓപ്പണർ ടോം കോഹ്ലറിനെ(20) പുറത്താക്കി ഫെർഗ്യൂസണാണ് രാജസ്ഥാന് ആദ്യ പ്രഹരം നൽകിയത്. വൺഡൗണായി ക്രീസിലെത്തിയ നായകൻ സഞ്ജുവും യശസ്വിക്ക് മികച്ച പിന്തുണ നൽകി. എന്നാൽ യശസ്വിയെ പുറത്താക്കി കാമറൂൺ ഗ്രീൻ ബെംഗളൂരുവിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ 17 റൺസുമായി സഞ്ജുവും മടങ്ങി.
കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ വീഴാതെ വന്നതോടെ ആർസിബി ബൗളർമാർ വിയർത്തു. അവസാന ഓവറുകളിലെ റിയാൻ പരാഗിന്റെയും ഷിമ്രോൺ ഹെറ്റ്‌മെയറുടെയും പ്രകടനമാണ് രാജസ്ഥാനെ 150 കടത്താൻ സഹായിച്ചത്. പരാഗിനെ(36) പുറത്താക്കി മുഹമ്മദ് സിറാജാണ് രാജസ്ഥാന് മേൽ കരിനിഴൽ വീഴ്‌ത്തിയത്. പിന്നാലെ ഹെറ്റ്‌മെയറുടെ വിക്കറ്റും(26) രാജസ്ഥാന് നഷ്ടമായി. ഇതോടെയാണ് എലിമിനേറ്റർ പോരാട്ടം അത്യന്തം ആവേശത്തിലേക്ക് കടന്നത്. അവസാന ഓവറിലെ റോവ്മാൻ പവലിന്റെ(16*) തീപ്പൊരി പ്രകടനമാണ് രാജസ്ഥാനെ ഓഫിലേക്ക് നയിച്ചത്. ധ്രുവ് ജുറേലാണ്(8) റോയൽസ് നിരയിൽ പുറത്തായ മറ്റൊരു താരം.
ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ലോക്കീ ഫെർഗ്യൂസൺ,കരൺ ശർമ്മ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.