കോഴിക്കോട്: വടക്കൻ ജില്ലകളിൽ വൈകിട്ടും രാത്രിയുമായി പെയ്ത മഴയിൽ വ്യാപക നാശം. കോഴിക്കോട് മെഡിക്കൽ കോളജിനുളളിലേക്ക് വെളളം കയറിയത് രോഗികളെ ഉൾപ്പെടെ വലച്ചു. മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനുളളിലാണ് വെളളം കയറിയത്.
തറ മുങ്ങി വെളളം കയറിയതോടെ ആശുപത്രി ജീവനക്കാർ മോപ്പ് ഉപയോഗിച്ച് തുടച്ചു നീക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളജിനുളളിൽ ഇങ്ങനെ വെളളം കയറുന്നത്.
മഴ ശക്തമായതോടെ ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നതായി അധികൃതർ വ്യക്തമാക്കി. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളായിട്ടാണ് ഇവ പ്രവർത്തിക്കുക. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങിലാണ് സെന്ററുകൾ തുറന്നത്. വെള്ളം കയറിയതിനെ തുടർന്ന് കോഴിക്കോട് പന്തീരങ്കാവ് യു പി സ്‌കൂൾ റോഡിലെ ആറ് വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
അതിനിടെ കാസർകോട് കുമ്പളയിൽ പൊലീസ് സ്റ്റേഷന്റെ സീലിംഗ് അടർന്നുവീണതും പരിഭ്രാന്തി പരത്തി. ശോചനീയാവസ്ഥയിൽ നിന്ന ഭാഗമാണ് വീണതെന്നാണ് റിപ്പോർട്ടുകൾ. പൊലീസുകാർ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്‌ക്കാണ്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലാണ് മഴ വലിയ നാശം വിതച്ചത്. താമരശ്ശേരി ചുങ്കം കാരടി എൽഐസിമുതൽ ഫെഡറൽ ബാങ്ക് വരെയും കെഎസ്ഇബിക്ക് സമീപവും ദേശീയപാത വെള്ളത്തിൽ മുങ്ങി. ബസ് ബേ മുതൽ പോലീസ് സ്റ്റേഷൻ വരെയും വെളളം നിറഞ്ഞുകിടന്നു. മഴയിൽ വടക്കേ തോട്ടപ്പറമ്പിൽ മനോജിന്റെ വീടിന്റെ ചുറ്റുമതിലിടിഞ്ഞ് അടുത്ത് പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുണ്ടായി.