ചെന്നൈ: ലിംഗ നിർണ്ണയം രാജ്യത്ത് നിയമവിരുദ്ധമായതിനാൽ വിദേശത്ത് പോയി പരിശോധന നടത്തിയതിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച തമിഴ് ഫുഡ് വ്ലോഗർക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. പ്രമുഖ തമിഴ് ഫുഡ് വ്ലോഗർ ഇർഫാനാണ് ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തിയത്. യൂട്യൂബിൽ 4.2 മില്യൻ ഫോളോവേഴ്‌സുള്ള ഇർഫാൻ ദുബായിൽ പോയാണ് ലിംഗനിർണയം നടത്തിയത്.
ഇതിന് ശേഷം തിരികെ ചെന്നൈയിലെത്തി ജെൻഡർ റിവീൽ പാർട്ടിയും നടത്തി. രണ്ട് സംഭവങ്ങളുടെയും വീഡിയോ യൂട്യൂബ് വഴി ഇയാൾ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാലാണ് ദുബായിൽ വന്ന് ലിംഗ നിർണയം നടത്തിയതെന്നും ഇർഫാൻ വീഡിയോയിൽ പറയുന്നുണ്ട്. ലിംഗനിർണയത്തിനായി ദുബായിലേക്ക് പോകുന്നതിന്റെ വീഡിയോയും കുഞ്ഞിന്റെ ലിംഗനിർണയ പരിശോധനയുടെ ദൃശ്യങ്ങളും സഹിതം വീഡിയോയിൽ കാണിക്കുന്നുണ്ട്. ലിംഗ നിർണയം നടത്തിയ വീഡിയോയ്‌ക്ക് രണ്ടുമില്യണിലധികം കാഴ്ചക്കാരും,ദുബായ് ട്രിപ്പിന്റെ വീഡിയോക്ക് ഒരു മില്യണിലധികം കാഴ്ചക്കാരുമുണ്ട്.
ജെൻഡർ റിവീൽ പാർട്ടി എന്ന പേരിലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് വീഡിയോ ഡിയോ, യൂട്യൂബ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് സൈബർ ക്രൈം വിഭാഗത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകുമെന്നുമാണ് ഇർഫാൻ പ്രതികരിച്ചത്.
ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ലിംഗാധിഷ്ഠിത ഗർഭഛിദ്രം തടയുന്നതിനും ഗർഭസ്ഥ ശിശുക്കളുടെ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ നിയമം. ഈ നിയമപ്രകാരമാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇർഫാന് നോട്ടീസ് അയച്ചത്.















