സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ മുഖ്യപരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. 48-കാരനായ സ്റ്റാറേയുമായി 2026 വരെയാണ് ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഐഎസ്എല്ലിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ്.
17 വർഷമായി വിവിധ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രീ സീസൺ ആരംഭിക്കുന്ന ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ തന്നെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉദയ് താനീ ക്ലബ്ബിനെയാണ് പരിശീലിപ്പിച്ചിരുന്നത്. അമേരിക്കൻ മേജർ ലീഗുകളിലും പരിശീലക കുപ്പായമണിഞ്ഞിട്ടുണ്ട്.
ഏഷ്യൻ സാഹചര്യങ്ങളുമായി പരിചയമുണ്ടെന്നതാണ് അനുകൂല്യമായ കാര്യം. സമ്മർദ്ദത്തെയും വെല്ലുവിളികളെയും അതിജീവിച്ച് ബാസ്റ്റേഴ്‌സിന് കിരീടം നേടികൊടുക്കുകയെന്നതാണ് മിക്കേൽ സ്റ്റാറേയ്‌ക്ക് മുന്നിലുള്ള ദൗത്യം.
ഏഷ്യയിൽ തുടരാനും ഭൂഖണ്ഡത്തിലെ മൂന്നാമത്തെ രാജ്യത്തിൽ എത്തിച്ചേരുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെത്തി എല്ലാവരെയും കാണാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാറേ പറഞ്ഞു.