പുനെ: മഹാരാഷ്‌ട്രയിലെ പൂനെയിൽ ബോട്ടപകടത്തിൽ കാണാതായ ആറുപേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് പുരുഷൻമാരുടെയും രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ മറ്റൊരാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
ചൊവ്വാഴ്‌ച്ച പുനെ ജില്ലയിലെ ഉജ്ജനി ഡാമിലാണ് അപകടമുണ്ടായത്. കുഗാവിൽ നിന്ന് കലാഷി ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ബോട്ട് ശക്തമായ കാറ്റിലും മഴയിലും പെട്ട് മറിയുകയായിരുന്നു. നാല് പുരുഷന്മാരും ഒരു സ്ത്രീയും രണ്ടു കുട്ടികളുമടക്കം 7 പേരാണ് അപകടസമയം ബോട്ടിലുണ്ടായിരുന്നത്.
വിവരമറിഞ്ഞെത്തിയ ദേശീയ – സംസ്‌ഥാന ദുരന്ത നിവാരണ സേനയാണ് കാണാതായവർക്കായി തിരച്ചിൽ നടത്തിയത്. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.അപകടസമയം ബോട്ടിലുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്റ്റർ നേരത്തെ നീന്തി രക്ഷപ്പെട്ടിരുന്നു.