ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇൻഡി സഖ്യത്തിന് പ്രത്യേകമായ ആശയമോ പാർട്ടിയെ നയിക്കുന്നതിന് പ്രഗത്ഭരായ നേതാക്കളോ ഇല്ലെന്ന് പിയൂഷ് ഗോയൽ തുറന്നടിച്ചു. വെസ്റ്റ് ഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥി കമൽജീത് സെഹ്‌റാവത്തിന്റെ പ്രചാരണ റാലിക്കിടെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” ഇൻഡി ബ്ലോക്കിന് പ്രത്യേക അജണ്ഡയോ പ്രത്യയശാസ്ത്രമോ ഇല്ലാത്തതിനാൽ അവരെ എതിർ മത്സരാർത്ഥികളായി പോലും കണക്കാക്കാൻ സാധിക്കില്ല. അവർക്ക് നല്ലൊരു നേതാവില്ല. പാർട്ടിയെ നയിക്കേണ്ടതാരെന്നുള്ള കൃത്യമായ ധാരണ പോലുമില്ലാത്തവരാണ് ഇൻഡി സഖ്യത്തിലുള്ളത്. വ്യക്തമായ ആശയങ്ങളില്ലാത്തവർക്ക് ഒരിക്കലും രാജ്യത്തെ ജനങ്ങളെ നയിക്കാൻ സാധിക്കില്ല.”- പിയൂഷ് ഗോയൽ പറഞ്ഞു.
അഴിമതിക്കാരും വഞ്ചന മുതൽക്കൂട്ടായവരുമാണ് ഇൻഡി സഖ്യത്തിലുള്ളത്. അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതികൾ രാജ്യത്തെ ജനങ്ങളുടെ മുമ്പിൽ കോടതി തുറന്നുക്കാട്ടിയെന്നും ഇതിനുള്ള മറുപടി ജനങ്ങൾ വോട്ടിലൂടെ ഇൻഡി സഖ്യത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെയും പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ജനങ്ങൾ എൻഡിഎയ്‌ക്ക് നൽകുന്ന സ്‌നേഹവും വിശ്വാസവും വിലമതിക്കാനാവാത്തതാണെന്നും ഇത്തവണ 400 സീറ്റുകൾ നേടാൻ എൻഡിഎയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ സംതൃപ്തരാണെന്നുള്ളതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിൽ പ്രതിഫലിക്കാൻ പോകുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.