മുംബൈ: നടി ലൈല ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പർവേസ് തക്കിന് വധശിക്ഷ വിധിച്ച് മുംബൈ സെഷൻസ് കോടതി. ലൈലയുടെ അമ്മ മൂന്നാമത് വിവാഹം ചെയ്തയാളാണ് പ്രതി പർവേസ് തക്. ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. നടി ലൈല ഖാനെയും കുടുംബത്തിലെ അഞ്ച് പേരെയും കൊന്ന് കുഴിച്ചുമൂടിയ പർവേസ് തക് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് വധശിക്ഷക്ക് വിധിച്ചത്.
മഹാരാഷ്‌ട്രയിലെ നാസിക്കിന് സമീപം ഇഗത്പൂരിയിലുള്ള ബംഗ്ലാവിൽ 2011 ഫെബ്രുവരിയിലായിരുന്നു അരുംകൊല നടന്നത്. ലൈലയെ കൂടാതെ അമ്മ, ലൈലയുടെ നാല് സഹോദരങ്ങൾ എന്നിവരെ പർവേസ് തക് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ബംഗ്ലാവിൽ തന്നെ മൃതദേഹങ്ങൾ കുഴിച്ചിട്ടു.
ഭാര്യ സെലീനയുമായി (ലൈലയുടെ അമ്മ) സ്വത്തിന്റെ പേരിൽ വാക്കുതർക്കം ഉടലെടുക്കുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് നടി ലൈലയേയും സഹോദരങ്ങളെയും പർവേസ് തക് കൊന്നത്. ലൈലയേയും കുടുംബാംഗങ്ങളേയും കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മാസങ്ങൾക്ക് ശേഷം പർവേസ് തക് പൊലീസ് പിടിയിലായി. കശ്മീരിൽ കരാറുകാരനായി ജോലി ചെയ്തിരുന്ന പർവേസ് തക്കിനെ കശ്മീർ പൊലീസാണ് അറസ്റ്റ് ചെയ്തത്. നാൽപതോളം സാക്ഷിമൊഴികളെ വിസ്തരിച്ചതിന് ശേഷം കേസിൽ വാദം പൂർത്തിയായി. ഒടുവിൽ കൊലപാതകം നടന്ന് 13 വർഷത്തിന് ശേഷം പർവേസ് തക്കിനെ കോടതി വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.