ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ സ്ഥാനാർത്ഥിയായ കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പെൺമക്കളുടെ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയുമാണ് കങ്കണ പ്രതിനിധീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാണ്ഡിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് കങ്കണയെ അപമാനിച്ചത് മാണ്ഡിയ്‌ക്ക് തന്നെ അപമാനകരമാണ്. കങ്കണ മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥി മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ പെൺമക്കളുടെയും പ്രതിനിധിയാണ്. നമ്മുടെ പെൺമക്കൾ ഇന്ന് യുദ്ധവിമാനങ്ങളും ഡ്രോണുകളും കൈകാര്യം ചെയ്യുന്നു. അവരുടെ അഭിലാഷങ്ങളെയാണ് കങ്കണ പ്രതിനിധീകരിക്കുന്നത്. എല്ലാ മേഖലകളിലും നമ്മുടെ പെൺകുട്ടികൾ വിജയിക്കുന്നു. അവരുടെ വളർച്ച നാം കാണുന്നുണ്ട്’.
‘കോൺഗ്രസ് സ്ത്രീകൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. സ്ത്രീവിരുദ്ധരാണവർ. അയോദ്ധ്യ ക്ഷേത്രത്തിന്റെ നിർണായക ചർച്ചകൾ നടന്നയിടമാണ് ഹിമാചലിലെ പലമ്പുർ. രാമക്ഷേത്ര നിർമാണത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഇവിടെ നിന്നാണ് ഉണ്ടായത്. ഹിമാചലിലെ ജനങ്ങൾ ഇന്ന് സന്തോഷത്തിലാണ്. എന്നാൽ കോൺഗ്രസിന് അതിനോട് അതൃപ്തി മാത്രമാണുള്ളത്. രാമക്ഷേത്രം നിർമാണത്തിന് ഹിമാചലിലെ ജനങ്ങളും നിർണായക പങ്കുവഹിച്ചു. കോൺഗ്രസ് അധികാരത്തിലിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു’.
ആർട്ടിക്കിൾ 370 റദ്ദാക്കുക, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുക, വനിതാ സംവരണം കൊണ്ടുവരിക എന്നിവ എൻഡിഎ സർക്കാരിന്റെ വാഗ്ദാനങ്ങളായിരുന്നു. ഞങ്ങൾ അത് നടപ്പിലാക്കുകയും ചെയ്തു. കോൺഗ്രസിന്റെ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിൽ അവർ എന്താണ് ചെയ്തത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് രാജ്യം വീർപ്പുമുട്ടിയ കാലമായിരുന്നു അതെന്നും പ്രധാനമന്ത്രി പറഞ്ഞു.