ഉണ്ടക്കണ്ണുകൾ ഉരുട്ടി കള്ളനോട്ടം നോക്കുന്ന മീമിലെ സ്ഥിര സാന്നിധ്യമായ ‘കബോസു’ നായക്കുട്ടി ഇനി നമ്മുടെ ഓർമ്മകളിൽ മാത്രം. സോഷ്യൽ മീഡിയകളിൽ തരംഗമായ, ഡോഗ് കോയിൻ എന്ന ക്രിപ്‌റ്റോ നാണയത്തിന് പ്രചോദനമായ കബോസു വിടപറഞ്ഞെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡോഗ്‌കോയിൻ എക്‌സിലൂടെയാണ് ഈ ദുഃഖവാർത്ത പങ്കുവച്ചത്.
” നമ്മുടെ ഏവരുടെയും സുഹൃത്തും, പ്രചോദനവുമായിരുന്ന കബോസു ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ താത്പര്യപ്പെടുന്ന, എല്ലാവരെയും സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നായക്കുട്ടിയായിരുന്നു കബോസു.”- ഡോഗ്‌കോയിൻ കുറിച്ചു. 2022ൽ കബോസുവിന് ലുക്കീമിയയും കരൾ രോഗവും സ്ഥിരീകരിച്ചിരുന്നു.
Today Kabosu, our community’s shared friend and inspiration, peacefully passed in the arms of her person. The impact this one dog has made across the world is immeasurable.
She was a being who knew only happiness and limitless love.
Please keep her spirit and her family in…
— Dogecoin (@dogecoin) May 24, 2024
2013ൽ ബില്ലി മാർക്കസും ജാക്‌സൺ പാർമറും പുറത്തിറക്കിയ ക്രിപ്‌റ്റോ നാണയമാണ് ഡോഗ്‌കോയിൻ. ഈ നാണയത്തിന് കബോസുവിന്റെ മുഖമായിരുന്നു അവർ നൽകിയത്. ജപ്പാനിൽ വേട്ടനായയായി ഉപയോഗിച്ചിരുന്ന ഷിബ ഇനു വർഗത്തിൽ ഉൾപ്പെട്ട നായയാണ് കബോസു. നായയുടെ മുഖമുള്ള നാണയം വൈറലായതോടെ ഏവരും അത് ഏറ്റുപിടിച്ചിരുന്നു. ഇലോൺ മസ്‌കും സംഭവം ഏറ്റുപിടിച്ചതോടെ ക്രിപ്‌റ്റോ കറൻസി മേഖലയിൽ കബോസു തരംഗം സൃഷ്ടിച്ചു.
ജാപ്പനീസ് പൗരയായ അറ്റ്‌സുകോ എന്ന സ്ത്രീയുടെ നായക്കുട്ടിയാണ് കബോസു. 2010ലാണ് കബോസുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവാൻ തുടങ്ങിയത്. തുടർന്ന് കബോസുവിന്റെ മുഖമുള്ള ക്രിപ്‌റ്റോ നാണയങ്ങൾ വിപണി കീഴടക്കാൻ തുടങ്ങിയതോടെ കബോസു മരിച്ചെന്ന വ്യാജ വാർത്ത പരന്നിരുന്നു.