ഫൈനൽ ടിക്കറ്റിനുള്ള ഹൈദരാബാദിന്റെ മോഹങ്ങൾക്ക് തടയിട്ട് രാജസ്ഥാൻ. ബൗളർമാർ കളംനിറഞ്ഞ മത്സരത്തിൽ വമ്പനടിക്കാർ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ഹൈദരാബാദ് നേടിയത്. പവർ ഹിറ്റേഴ്‌സിന്റെ കരുത്തുമായി ഇറങ്ങിയ പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും നട്ടെല്ലൂരിയത് ട്രെന്റ് ബോൾട്ടും ആവേശ് ഖാനും ചേർന്നാണ്. ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ.
രണ്ടാം ഓവറിന്റെ തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ (12) പുറത്താക്കി ട്രെന്റ് പവർ പ്ലേയിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. വൺഡൗണായി എത്തിയ രാഹുൽ ത്രിപാഠി ആർ അശ്വിനെ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ രാജസ്ഥാൻ പരുങ്ങി. എന്നാൽ തന്റെ രണ്ടാം ഓവറിൽ ബോൾട്ട് ത്രിപാഠിയുടെയും(37) നാലാമനായി എത്തിയ എയ്ഡൻ മാർക്രത്തിന്റെയും(1) വിക്കറ്റ് വീഴ്‌ത്തി രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. 5 ഫോറും 2 സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ഇതോടെ റൺമല ഉയർത്താമെന്ന ഹൈദരാബാദിന്റെ മോഹങ്ങൾക്ക് വിള്ളൽ വീണു.
പവർ പ്ലേയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 63 റൺസായിരുന്ന എസ്ആർഎച്ചിന്റെ സ്‌കോർ ബോർഡ് ചലിപ്പിച്ചത് ഹെഡ് -ക്ലാസൻ സഖ്യമാണ്. ഇരുവരും ചേർന്ന് 42 റൺസാണ് ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേർത്തത്. പിന്നാലെ ഹെഡിനെ(34) പുറത്താക്കി സന്ദീപ് ശർമ്മ
ഹെെദരാബാദിനെ ഞെട്ടിച്ചു. ആറാമനായെത്തിയ നീതിഷ് കുമാർ റെഡ്ഡിക്കും(5) പിന്നാലെ എത്തിയ അബ്ദുൾ സമദിനും(0) ക്ലാസന് പിന്തുണ നൽകാനായില്ല. ഇരുവരുടെയും വിക്കറ്റ് വീഴ്‌ത്തിയത് ആവേശ് ഖാനാണ്. ക്ലാസനൊപ്പം ചേർന്ന് ഷഹ്ബാസ് അഹമ്മദ് പൊരുതിയതോടെ ഹൈദരാബാദ് 150 കടന്നു. ഇതിനിടെ അർദ്ധസെഞ്ച്വറി നേടിയ ക്ലാസനെ(50) സന്ദീപ് ശർമ്മ മടക്കി. ഷഹ്ബാസ് അഹമ്മദും(18) ജയ്‌ദേവ് ഉനദ്ഘട്ടുമാണ് (0) എസ്ആർഎച്ച് നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. 5 റൺസുമായി പാറ്റ് കമ്മിൻസ് പുറത്താകാതെ നിന്നു.
ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സന്ദീപ് ശർമ്മ രണ്ട് വിക്കറ്റും നേടി.