റായ്പൂർ : ഛത്തീസ്ഗഡിൽ ഒരു മാവോയിസ്റ്റിനെ കൂടി വധിച്ച് അതിർത്തി സുരക്ഷാ സേന. സുക്മയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റിനെ വധിച്ചത്. കൊന്ത പൊലീസ് സ്റ്റേഷന് പരിധിയിലെ ബെൽപോച്ച ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലുണ്ടായത്.
സ്ഥലത്ത് നിന്നും വെടിക്കോപ്പുകളുൾപ്പെടെ നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. സുരക്ഷാ സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇക്കഴിഞ്ഞ 18-നും സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തുടർച്ചയായി മാവോയിസ്റ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നതിനാൽ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ 23-ന് ഛത്തീസ്ഗഢിലെ ബിജാപൂരിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. ഈ മാസം 10-ന് ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.