അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. കുട്ടിയായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഹദ്.
‘ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയിൽ ഉള്ള കണ്ടീഷൻസ് ആണ് നമ്മൾ ഡിസ്കസ് ചെയ്തത്. അതിൽ എന്റെ രോഗത്തെക്കുറിച്ചും സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചത് . എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാൻ ആകും എന്നാണ് അദ്ദേഹം പറഞ്ഞത് . എന്നാൽ നാൽപ്പത്തിയൊന്നാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്ക് ഉണ്ട്.
ഇവിടെ ഞാൻ കണ്ട ചില മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല. ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ‘ – ഫഹദ് ഫാസിൽ പറഞ്ഞു.
കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോർഡർ. ഒരുകാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ , ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ ‘ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവ ചേര്‍ന്നുള്ള രോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ.