കോഴിക്കോട്: ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പരപ്പാറ സ്വദേശികളായ മുഹമ്മദ് ആസിഫ്, സച്ചിൻ പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. യുവാക്കൾ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
11 കുപ്പി മദ്യമാണ് സംഘം മോഷ്ടിച്ചത്. 3000 രൂപ വിലയുള്ള ഇന്ത്യൻ നിർമിത മദ്യമാണ് പ്രതികൾ കൈക്കലാക്കിയത്. അവധിയിലായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജർ ജോലിയിൽ തിരികെ എത്തി കണക്ക് പരിശോധിച്ചപ്പോഴാണ് കുപ്പികളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പിന്നാലെ മാനേജർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഈ മാസം 16,19,24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള സമയത്തായിരുന്നു പ്രതികൾ മോഷണം നടത്തിയത്. തന്ത്രപൂർവ്വം കുപ്പികൾ കൈക്കലാക്കുന്നതും അരയിലേക്ക് തിരുകി കയറ്റുന്നതുമുൾപ്പെടെ സിസിടിവി ദൃശ്യത്തിൽ കാണാം. രണ്ട് പേർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















