ന്യൂഡൽഹി: മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്‌ഥാനം തിരിച്ചു പിടിച്ച് ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ആഗോള സൂചികയിൽ 11ാം സ്ഥാനത്താണ് അദാനി. 111 ബില്യൺ ഡോളറാണ് നിലവിൽ അദാനി ഗ്രൂപ്പ് ചെയർമാന്റെ ആസ്‌തി. 109 ബില്യൺ ഡോളറുമായിട്ടാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തൊട്ടുപിന്നിൽ നിൽക്കുന്നത്.
ഓഹരിവിലയിൽ ഉണ്ടായ കുതിപ്പാണ് അംബാനിയെ മറികടക്കുന്നതിൽ അദാനിയെ സഹായിച്ചത്. ഏകദേശം 14 ശതമാനം വരെയാണ് ഓഹരികളിൽ ഉയർച്ചയുണ്ടായത്. അദാനി ഗ്രൂപ്പ് ഓഹരി നിക്ഷേപകരുടെ സമ്പത്തിൽ 1.23 ലക്ഷം കോടി രൂപ കടന്ന് മൊത്തം വിപണി മൂലധനം 17.94 ലക്ഷം കോടി രൂപയായി. 2024ൽ ഇതുവരെ അദാനിയുടെ ആസ്തി 26.8 ബില്യൺ ഡോളർ ഉയർന്നപ്പോൾ അംബാനിയുടെ സമ്പത്ത് 12.7 ബില്യൺ ഡോളർ ആയി വർദ്ധിച്ചു.
ബ്ലൂംബെർഗ് ബില്യണർ സൂചിക പ്രകാരം 207 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ബെർണാഡ് അർനോൾട്ടാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. 203 ബില്യൺ ഡോളറും 199 ബില്യൺ ഡോളറുമായി എലോൺ മസ്‌കും ജെഫ് ബെസോസും തൊട്ടു പിന്നാലെ തന്നെയുണ്ട്.















