ലോക്‌സഭാ തെരഞ്ഞെടുപ്പിനായുളള പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തിയ ധ്യാനം ദേശീയരാഷ്‌ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. 45 മണിക്കൂറാണ് പ്രധാനമന്ത്രി ഇവിടെ ധ്യാനമിരുന്നത്. അടിമത്വത്തിലാണ്ട ഭാരതത്തിന്റെ മോചനം ലക്ഷ്യമാക്കിയാണ് സ്വാമി വിവേകനാന്ദൻ ശ്രീപാദപ്പാറയിലെത്തി മൂന്ന് ദിവസം ധ്യാനിച്ചത്. ഇതേ സ്ഥലത്താണ് 142 വർഷങ്ങൾക്ക് ശേഷം മറ്റൊരു നരേന്ദ്രൻ ധ്യാനമിരുന്നത്. അമൃതകാലത്തെ സേവിക്കുന്നതിന് മുന്നോടിയായി ധ്യാനനിരതനായ പ്രധാനമന്ത്രി രാജ്യത്തോടുളള ഉറച്ച പ്രതിബദ്ധത കൂടിയാണ് ഒരിക്കൽ കൂടി വെളിപ്പെടുത്തിയത്.
ജൂൺ ഒന്നിന് അദ്ദേഹം ഡൽഹിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിലിരുന്ന് ഹൃദയഹാരിയായ ഏതാനും വരികൾ കുറിച്ചു. അവയുടെ പ്രസക്ത ഭാഗങ്ങൾ ഇതാ..
“സമാധാനത്തിനും നിശബ്ദതയ്‌ക്കുമിടയിൽ ഭാരതത്തിന്റെ ശോഭനമായ ഭാവിയെ കുറിച്ച് ഭാരതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് എന്റെ മനസ് നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. കന്യാകുമാരിയിലെ ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി. സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി.
സംഗമങ്ങളുടെ നാടാണ് കന്യാകുമാരി. നമ്മുടെ രാജ്യത്തെ പുണ്യനദികൾ വിവിധ സമുദ്രത്തിലേക്ക് ഒഴുകുന്നു. ഇവിടെ ആ കടലുകൾ തന്നെ സംഗമിക്കുന്നു. ഇവിടെ നാം മറ്റൊരു മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ പ്രത്യയ ശാസ്ത്ര സംഗമത്തിന്.. വിവേകാനന്ദപ്പാറ സ്മാരകം, തിരുവള്ളുവരുടെ മഹത്തായ പ്രതിമ, ഗാന്ധി മണ്ഡപം, കാമരാജൻ മണി മണ്ഡപം എന്നിവ കാണാം. ഈ മഹാരഥത്തിൽ നിന്നുള്ള ചിന്താധാരകൾ ഇവിടെ ഒത്തുച്ചേർന്ന് ദേശീയ ചിന്തയുടെ സംഗമം സൃഷ്ടിക്കുന്നു. രാഷ്‌ട്ര നിർമ്മാണത്തിന് ഇത് വലിയ പ്രചോദനമേകുന്നു. കന്യാകുമാരിയിലെ ഈ ഭൂമി ഐക്യത്തിന്റെ മായാത്ത സന്ദേശമാണ് നൽകുന്നത്.
ആയിരക്കണക്കിന് വർഷങ്ങളായി ആശയങ്ങളുടെ കളിത്തൊട്ടിലാണ് ഭാരതം. നാം സമ്പാദിച്ചതിനെ ഒരിക്കലും നമ്മുടെ വ്യക്തിപരമായ സമ്പത്തായി കണക്കാക്കുകയോ സാമ്പത്തികമോ ഭൗതികമോ ആയ അളവുകോലുകൾ ഉപയോഗിച്ച് അതിനെ അളക്കുകയോ ചെയ്തിട്ടില്ല. ഭാരതത്തിന്റെ ക്ഷേമം നമ്മുടെ ഭൂമിയുടെ പുരോഗതിയിലേക്കുള്ള യാത്രയ്‌ക്കും പ്രയോജനം ചെയ്യുന്നു. 1947 ഓഗസ്റ്റ് 15-ന് ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ ലോകത്തെ പല രാജ്യങ്ങൾക്കും അത് ഊർജ്ജം പകർന്നു. പല രാജ്യങ്ങൾക്കും സ്വാതന്ത്ര്യം നേടാനുള്ള പ്രചോദനം നൽകാൻ ഭാരതത്തിനായി. നൂറ്റാണ്ടിനെ മാറ്റിമറിച്ച കോവിഡ് മഹാമാരി കാലത്തും ഭാരതം ഇതേ ആശയം ലോകത്തിന് പകർന്ന് നൽകി. ഭാരതത്തിന്റെ വിജയകരമായ ശ്രമങ്ങൾ പല രാജ്യങ്ങൾക്കും ധൈര്യവും സഹായവും നൽകി.
ഇന്ന് ഭാരതത്തിൻറെ ഭരണ മാതൃക ലോകമെമ്പാടും പല രാജ്യങ്ങൾക്കും മാതൃകയാണ്. ഭാരതഭൂമിയിൽ ദൈവം നമുക്ക് ജന്മം നൽകി അനുഗ്രഹിച്ചതിൽ ഓരോ നിമിഷവും നാം അഭിമാനിക്കണം. ഭാരതത്തെ സേവിക്കാനും മികവിലേക്കുള്ള യാത്രയിൽ നമ്മുടെ പങ്ക് നിറവേറ്റാനും ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. ജീവിതത്തിന്റെ സർവ മേഖലകളിലും നവീകരണത്തിന്റെ ദിശയിലേക്ക് നാം മുന്നേറണം. നമ്മുടെ പരിഷ്കാരങ്ങൾ 2047-ഓടെ വികസിത ഇന്ത്യ എന്ന അഭിലാഷത്തിലേക്ക് എത്തണം.
ഇനിയുള്ള 25 വർഷം നമുക്ക് രാജ്യത്തിന് വേണ്ടി സമർപ്പിക്കാം. നമ്മുടെ പരിശ്രമങ്ങൾ വരും തലമുറയ്‌ക്കും നൂറ്റാണ്ടുകൾക്കും ശക്തമായ അടിത്തറ സൃഷ്ടിക്കുകയും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യും. ദ്രുതഗതിയിൽ ചുവടുവച്ച് നമുക്കൊരുമിച്ച് വികസിത ഭാരതം കെട്ടുപ്പടുക്കാം”














