ന്യൂഡൽഹി: തുടർച്ചയായ മൂന്നാം വട്ടം കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ വേഗത്തിലാക്കി എൻഡിഎ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ കക്ഷികൾ യോഗം ചേരും. ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ചന്ദ്രബാബു നായിഡു മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. നിതീഷ് കുമാർ രാവിലെ 10.45ഓടെ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി, എൽജെപി-റാം വിലാസ് നേതാവ് ചിരാഗ് പാസ്വാൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. 293 സീറ്റുകളാണ് എൻഡിഎ സഖ്യം സ്വന്തമാക്കിയത്. ബിജെപി 240 സീറ്റുകളും ടിഡിപി 16 സീറ്റുകളും, ജെഡിയു 12 സീറ്റുകളും, എൽജെപിആർവി അഞ്ചും, ഹിന്ദുസ്ഥാനി അവാം മോർച്ച ഒരു സീറ്റും സ്വന്തമാക്കി.
അതേസമയം ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി ഇൻഡി സഖ്യവും ഇന്ന് ഡൽഹിയിൽ യോഗം ചേരും. ഇൻഡി മുന്നണി സർക്കാർ രൂപീകരിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ശരദ് പവാർ പറയുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവിനേയും, നിതീഷ് കുമാറിനേയും ബന്ധപ്പെട്ടുവെന്ന മാദ്ധ്യമ വാർത്തകളും ശരദ് പവാർ തള്ളി. ഇൻഡി മുന്നണിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുമോ എന്നതിൽ ഉറപ്പില്ലെന്നും, യോഗം ചേർന്നതിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നുമാണ് ശരദ് പവാർ വ്യക്തമാക്കിയത്.















