റോം: മരണം തൊട്ടടുത്തെത്തിയെന്ന് മനസ്സിലായിട്ടും മനോധൈര്യം കൈവിടാതെ പ്രളയജലത്തിന്റെ നടുവിൽ പരസ്പരം മുറുകെ ആലിംഗനം ചെയ്ത് നിൽക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറിയിരിക്കുന്നത്. ഇറ്റലിയിലെ ഒരു ഒറ്റപ്പെട്ട ദ്വീപിലെ നദിയിൽ എത്തിയ മൂന്ന് സുഹൃത്തുക്കൾക്കാണ് അപ്രതീക്ഷിത പ്രളയത്തിൽ പെട്ട് ജീവൻ നഷ്ടമായത്. റിപ്പോർട്ടുകളനുസരിച്ച് 20 വയസുള്ള പാട്രിസിയ കോർമോസ്, ഇവരുടെ സുഹൃത്ത് ബിയാങ്ക ദോറോസ് (23 ) കാമുകനായ ക്രിസ്റ്റിയൻ മോൽനർ (25) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ഒഴിവ് സമയം ചിലവഴിക്കാൻ നദിയുടെ സമീപത്തെത്തിയതായിരുന്നു ഇവർ. മൂവരും നദിയിലേക്കിറങ്ങിയപ്പോഴേക്കും അപ്രതീക്ഷിതമായി മഴ പെയ്യുകയും നദിയിലെ ജലനിരപ്പ് ഉയരാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ശക്തമായ പ്രളയത്തിൽ ഇവർ നദിയുടെ മധ്യഭാഗത്ത് കുടുങ്ങി പോവുകയായിരുന്നു. കൂട്ടത്തിൽ ഒരാൾ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവർ സ്ഥലത്തെത്തി. ദൗത്യ സംഗം ഇവരോട് ഒരുമിച്ച് ചേർന്ന് നില്ക്കാൻ ആവശ്യപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനായി ഹെലികോപ്റ്ററിൽ നിന്നും ഒരു കയറും താഴേക്കിട്ടുനൽകി. എന്നാൽ നിമിഷനേരംകൊണ്ട് ശക്തമായ പ്രളയ ജലത്തിൽ ഇവർ മുങ്ങിപോവുകയായിരുന്നു.
രക്ഷാപ്രവർത്തകർ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും കണ്ടെത്തി. കാണാതായ യുവാവിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.സ്ഥലത്തെകുറിച്ചുള്ള പരിചയക്കുറവും നദിയുടെ അപകടകരമായ സ്വഭാവത്തെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇവർ അപകടത്തിൽ പെടാൻ ഇടയായതെന്ന് മേയർ പറഞ്ഞു.















