ക്യാൻസർ ചികിത്സയിൽ കഴിയുന്ന വെയ്‌ൽസ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തൽ. കേറ്റ് ഒരിക്കലും തന്റെ ചുമതലകളിലേക്ക് മടങ്ങിവരില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് വീക്കിലി റിപ്പോർട്ട് ചെയ്തു. ചാൾസിന്റെ മൂത്തമകനും അടുത്ത കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ പത്നിയാണ് 42കാരിയായ കേറ്റ്.
കേറ്റ് ഇനി ഒരിക്കലും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടേക്കില്ലെന്ന് രാജകുടുംബവുമായി ബന്ധമുള്ളവരാണ് സൂചന നൽകിയത്. രോഗാവസ്ഥയ്ക്ക് മുൻപുള്ള അവസ്ഥയിലേക്ക് ഇനി മടങ്ങിവരില്ല. കിമോ തെറാപ്പിക്ക് ശേഷമുള്ള സ്ഥിതി നോക്കിയായിരിക്കും ബാക്കിയുളള തീരുമാനങ്ങളെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
ജനുവരിയിൽ ഉദര ശസ്ത്രക്രിയയ്‌ക്ക് വിധേയമായ ശേഷമാണ് കേറ്റിന് ക്യാൻസർ തിരിച്ചറിഞ്ഞത്. അന്ന് ഈ വർഷം മുഴുവൻ പൊതുവേദിയിൽ നിന്ന് വിട്ടു നിൽക്കുമെന്നായിരുന്നു റിപ്പോർട്ട്. ഫെബ്രുവരി അവസാനം മുതൽ കീമോതെറാപ്പി ചികിത്സ ആരംഭിച്ചെന്നും താൻ ആരോഗ്യത്തോടെ മടങ്ങിയെത്തുമെന്നും കേറ്റ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷം കേറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.















