ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ഇന്ത്യയിലേക്ക്. 18 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മിന്നും വിജയം നേടിയതിന് പിന്നാലെ മോദിയെ അഭിനന്ദിച്ച് ഇരുനേതാക്കളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചത്.അയൽരാജ്യങ്ങൾ ആദ്യമെന്ന നരേന്ദ്രമോദി സർക്കാരിന്റെ നയം ഒരേപോലെ പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളാണ് നേപ്പാളും ബംഗ്ലാദേശും.
ഇരുനേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് വിളിച്ചാണ് സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വെളളിയാഴ്ച വൈകിട്ട് ധാക്കയിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം കയറാനാണ് ഷെയ്ഖ് ഹസീന പദ്ധതിയിട്ടിരിക്കുന്നത്. മോദിയുമായി ഏറെ അടുപ്പം പുലർത്തുന്ന ലോകനേതാവാണ് ഷെയ്ഖ് ഹസീന.
ഇരുനേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾക്ക് സാദ്ധ്യതയില്ലെന്നും ഉദ്യോഗസ്ഥരുടെ ചെറുസംഘവുമായിട്ടാണ് ഷെയ്ഖ് ഹസീന എത്തുന്നതെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സ്പീച്ച് റൈറ്റർ നസ്‌റുൾ ഇസ്ലാം പറഞ്ഞു. അടുത്തിടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷവും ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നതായി ഷെയ്ഖ് ഹസീന ആവർത്തിച്ചിരുന്നു. ഇന്ത്യ തെളിയിക്കപ്പെട്ട ആത്മാർത്ഥതയുളള അയൽക്കാരാണെന്ന് ആയിരുന്നു അവരുടെ പ്രതികരണം.
292 സീറ്റുകൾ നേടിയാണ് എൻഡിഎ ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുന്നത് . തെരഞ്ഞെടുപ്പിൽ 241 സീറ്റുകളിലെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി.















