തൃശൂരിലെ തോൽവിയെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. കരുവന്നൂർ ഉൾപ്പടെയുള്ള പല വിഷയങ്ങൾ എൽഡിഎഫിനെ തോൽപ്പിക്കാൻ ഇടയാക്കി. കരുവന്നൂരിലെ വിഷയങ്ങൾ നിസ്സാരമായല്ല ജനങ്ങൾ എടുത്തിട്ടുള്ളതെന്നും വത്സരാജ് പറഞ്ഞു.
കേരളത്തിലാകെ ഇടതുമുന്നണിക്ക് എതിരായ ജനവിധിയാണുണ്ടായത്. തൃശൂരിലാണെങ്കിൽ ബിജെപിക്ക് അനുകൂലമായ ജനവിധി വരികയും ചെയ്തു. മറ്റെല്ലായിടത്തും കോൺഗ്രസിന് വോട്ട് വർധിച്ചപ്പോൾ തൃശൂരിൽ സുരേഷ് ഗോപിക്ക് എങ്ങനെ വോട്ട് വർദ്ധിച്ചു എന്നതാണ് പരിശോധിക്കുന്നത്. ആളുകൾ എങ്ങനെയാണ് സുരേഷ് ഗോപിയിലേക്ക് പോയതെന്ന് പരിശോധിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു.
എല്ലാ സമുദായത്തിൽ നിന്നുള്ളവരുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ട്. പരമ്പരാഗതമായി യുഡിഎഫിന് ലഭിച്ചിരുന്ന തൃശൂരിലെ ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ സുരേഷ് ഗോപിക്ക് ലഭിച്ചു. തീർത്തും പ്രതീക്ഷിക്കാത്ത പരാജയമാണ് തൃശൂരിലുണ്ടാത്. ഇടതുപക്ഷത്തിന്റെ വോട്ട് ബിജെപിയിലേക്ക് മറിച്ചുവെന്ന പ്രചാരണം അവാസ്തവമാണ്. കഴിഞ്ഞ തവണ ടി.എൻ പ്രതാപന് ലഭിച്ച വോട്ട് ഇത്തവണ മുരളീധരന് ലഭിച്ചിട്ടില്ല. അങ്ങനെയെങ്കിൽ യുഡിഎഫിന്റെ ആരോപണം എങ്ങനെ ശരിയാകുമെന്നും വോട്ട് നഷ്ടപ്പെട്ടത് എൽഡിഎഫിനല്ല, യുഡിഎഫിനാണെന്നും വത്സരാജ് ചൂണ്ടിക്കാട്ടി.















