എറണാകുളം: സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ സഹാനുഭൂതിയോടെ പെരുമാറണമെന്ന് കേരള ഹൈക്കോടതി. ഓഫീസിലെത്തുന്നവരോട് നല്ലരീതിയിൽ ആശയവിനിമയം നടത്തിയാൽ ഓഫീസിലെത്തുന്നവരുടെ പരാതികളേറെയും പരിഹരിക്കപ്പെടുമെന്നും ഹൈക്കോടതി അറിയിച്ചു. അപമാനിതരായെന്ന തോന്നലും നിരാശയുമാണ് ആത്മഹത്യ പോലെയുള്ള കടുത്ത നടപടികൾക്കായി പ്രേരിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാജമചന്ദ്രൻ പറഞ്ഞു.
പി എഫ് അക്കൗണ്ടിലെ നിക്ഷേപം 10 വർഷം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് പേരാമ്പ്ര സ്വദേശി പി കെ ശിവരാമൻ മരിച്ച കേസിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കൊച്ചി റീജിണൽ ഓഫീസിലെത്തി വിഷം കഴിച്ചാണ് ശിവരാമൻ ആത്മഹത്യ ചെയ്തത്.
ഹർജിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പറയുന്നില്ല. എന്നാൽ, ബുദ്ധിശൂന്യമാണെന്ന് തോന്നുന്ന നടപടികളാണ് നിസ്സഹായരായ പൗരന്മാർ സ്വീകരിക്കുന്നത്. ഇത്, ഇപിഎഫ്ഒയിലെയും പൊതുസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ കോടതിയെ അറിയിച്ചു. തുടർന്ന്, കൊച്ചി പൊലീസ് കമ്മീഷണറുടെയും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും ഹർജിയിൽ സ്വമേധയാ ഹൈക്കോടതി കക്ഷി ചേർത്തു. ഹർജി ഈ മാസം 28-ലേക്ക് മാറ്റി.















