ന്യൂഡൽഹി: കേരളത്തിനും കൂടി ലഭിക്കുന്ന അംഗീകാരമാണ് ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ക്രൈസ്തവർക്കിടയിൽ ഒരു ശതമാനം പോലും സ്വീകാര്യതയില്ലാതിരുന്നപ്പോൾ ആ സമൂഹത്തിൽ നിന്ന് എതിർപ്പുകളെ അവഗണിച്ച് പ്രവർത്തിക്കാൻ ഇറങ്ങിയ വ്യക്തിയാണ് ജോർജ് കുര്യനെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി രാഷ്‌ട്രീയ കാലഘട്ടം മുതൽ ദീർഘനാളായി കേരളത്തിൽ ബിജെപിക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചതിൽ ക്രൈസ്തവ സമൂഹത്തിന് പങ്കുണ്ട്. ക്രിസ്താനികൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ ജോർജ് കുര്യന്റെ മന്ത്രി പദവിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവരെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നയമെന്നും എംടി രമേശ് വ്യക്തമാക്കി.
ദൈവത്തിന്റെ നാമത്തിലാണ് ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു പഞ്ചായത്ത് മെമ്പർ പോലും പാർട്ടിക്ക് ഇല്ലാതിരുന്ന കാലത്ത് ബിജെപി എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കൊടി നെഞ്ചോട് ചേർത്ത ജോർജ് കുര്യൻ നിലവിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം, ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.















