വിജയ് ബാബുവും സാന്ദ്ര തോമസും നിർമിച്ച് വിപിൻ ദാസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് താരം ഇതുവരെ ചെയ്തിട്ടുള്ളത്. എങ്കിലും ഇര, ഇളയരാജ പോലുള്ള സിനിമകളിലൂടെ താനൊരു മികച്ച നടനാണെന്ന് ഗോകുൽ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, വീണ്ടും ഗഗനചാരി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് താരം. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് അധികം സിനിമ ലഭിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയുടെ മകനായതിനാൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
“ഇലക്ഷന് നിന്ന് തോറ്റു, പിന്നെയും ഇലക്ഷനിൽ നിന്ന് തോറ്റു, പിന്നെയും ഇലക്ഷനിൽ നിന്നാണ് ജയിച്ചത്. അതുകൊണ്ട് ഞങ്ങൾക്കുണ്ടാവേണ്ട വേദനയും ഭയവുമില്ല ആദ്യം തന്നെ മാറി. രാഷ്‌ട്രീയത്തിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ അച്ഛൻ ടാർഗറ്റ് ചെയ്യപ്പെട്ടു, ഇലക്ഷനിൽ നിന്നപ്പോഴും ടാർഗറ്റ് ചെയ്യപ്പെട്ടു. ജയിച്ചപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു പദവി ഉണ്ടല്ലോ. അതിൽ എന്തെങ്കിലും ഒരു അര ശതമാനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഇരട്ടി പ്രതിഷേധം വീണ്ടും വരും. അതെല്ലാം പ്രതീക്ഷിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്. അച്ഛനെ അതൊന്നും ബാധിക്കാറില്ല. അതിലും വലുതാണ് അച്ഛൻ. ബാധിക്കുന്നത് അച്ഛന്റെ അത്രയും ആകാത്ത ഞങ്ങളെയാണ്”.
“സുരേഷ് ഗോപിയുടെ മകനായതിനാൽ സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നെ കാണിച്ചുകൊണ്ട് പണിഞ്ഞിട്ടില്ല. പക്ഷേ അല്ലാതെ ഞാൻ അറിഞ്ഞിട്ടുണ്ട്. അവസരങ്ങൾ മാറി പോകുമ്പോൾ നമ്മൾ ഊഹിക്കുമല്ലോ. വെറുതെ ഒഴിവാക്കിയതല്ല എന്ന് മനസ്സിലായി. മകൻ എന്ന ബന്ധത്തിൽ ചവിട്ട് ഇങ്ങോട്ട് വരുന്നുണ്ടെന്ന് മനസ്സിലാക്കി. ചവിട്ടിയിട്ടുള്ള ആൾക്കാർ തന്നെ വേദിയിൽ വച്ച് കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും നല്ല നടനാണ് എന്ന് പുകഴ്‌ത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ നമുക്കറിയാം”- ഗോകുൽ സുരേഷ് പറഞ്ഞു.















