ടി20 ലോകകപ്പിൽ നിന്ന് ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെതിരെ തുറന്നടിച്ച് പരിശീലകൻ ഗാരി കിർസ്റ്റൺ. പാകിസ്താൻ ടീമിൽ ഐക്യമില്ലെന്നും താരങ്ങൾ തമ്മിലടിയാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന രണ്ടു മത്സരങ്ങൾ ജയിച്ചെങ്കിലും പാകിസ്താൻ സൂപ്പർ 8 കാണാതെ പുറത്താവുകയായിരുന്നു. ഇന്ത്യയോടും അമേരിക്കയോടും ഏറ്റ തോൽവിയാണ് തിരിച്ചടിയായത്.
പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ ഇഹ്തിഷാം ഉൾ ഹഖ് ആണ് പരിശീലകന്റെ വാക്കുകൾ വെളിപ്പെടുത്തിയത്. പാകിസ്താൻ ടീമിൽ യാതാെരുവിധ ഐക്യവുമില്ല. അവർ ഇതിനെ ടീമെന്ന് വിളിക്കും, എന്നാൽ ഇതൊരു ടീമല്ല. അവർ പരസ്പരം പാര പണിയാനാണ് ശ്രദ്ധിക്കുന്നത്. എല്ലാവരും രണ്ടിടത്തേക്ക് വേർപിരിഞ്ഞു. ഞാൻ പല ടീമുകൾക്കാെപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇത്തരം സാഹചര്യം ഒരിടത്തും കണ്ടിട്ടില്ല—-ഗാരി പറഞ്ഞു.
കളിക്കാരുടെ ശാരീക ക്ഷമതയെയും കഴിവുകളെയും ചോദ്യം ചെയ്ത പരിശീലകൻ അന്താരാഷ്ട്ര തലത്തിൽ താരങ്ങൾ പിന്നിലാണെന്നും വിലയിരുത്തിയെന്ന് ജിയോ സൂപ്പർ റിപ്പോർട്ട് ചെയ്യുന്നു. ദയനീയമായ ഷോട്ട് സെലക്ഷനും തിരിച്ചടിച്ചെന്നും അദ്ദേഹം പറഞ്ഞു.