സോൾ: 24 വർഷങ്ങൾക്ക് ശേഷം സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയയിലെത്തി. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. ദ്വിദിന സന്ദർശനത്തിനെത്തുന്ന പുടിൻ, ഉത്തരകൊറിയയുമായി സുരക്ഷ-പങ്കാളിത്ത കാരറിൽ ഒപ്പ് വെക്കുമെന്നാണ് സൂചന.
ഇരു രാജ്യങ്ങൾക്കെതിരെയുള്ള ഏകപക്ഷീയമായ ഉപരോധങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ഉത്തര കൊറിയൻ സന്ദർശനത്തിന് മുന്നോടിയായി പുടിൻ പറഞ്ഞിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികളെ നേരിടാൻ ഉത്തര കൊറിയയെ പിന്തുണയ്‌ക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഇരു നേതാക്കളും മാത്രമായി ഒൻപത് മണിക്കൂറോളം ചർച്ചകൾ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. സന്ദർശന വേളയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തരകൊറിയയും ഒപ്പുവെച്ചേക്കുമെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനും ഉപപ്രധാനമന്ത്രി നൊവാക്കിനുമൊപ്പമാണ് പുടിൻ ഉത്തരകൊറിയൻ സന്ദർശനത്തിനെത്തിയത്.
പുടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തെ ലോകം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ആയുധ കൈമാറ്റം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇരു രാജ്യങ്ങളും ഇത് തള്ളിയിരുന്നു. 2006-ലെ പ്യോങ്‌യാങ് ആണവ പരീക്ഷണത്തിന് പിന്നാലെ ഉത്തരകൊറിയയുമായി ആയുധക്കരാറിൽ ഏർപ്പെടുന്നതിന് വിലക്ക് നിലനിൽക്കുകയാണ്. ഇതിനിടെ ആയുധ കൈമാറ്റം സംബന്ധിച്ച ചർച്ചയ്‌ക്കാണോ പുടിൻ ഉത്തര കൊറിയിലെത്തിയതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ വളരെ അപൂർവമായി മാത്രമാണ് പുടിൻ വിദേശ സന്ദർശനം നടത്തുന്നത്. കൊറോണ മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോക നേതാവ് ഉത്തര കൊറിയയും സന്ദർശിക്കുന്നത്. 2000-ത്തിലാണ് പുടിൻ ഇതിന് മുൻപ് ഉത്തര കൊറിയ സന്ദർശിച്ചത്. ആദ്യമായി പ്രസിഡന്റ് പദത്തിലെത്തിയതിന് പിന്നാലെയായിരുന്നു സന്ദർശനം. 2019-ലാണ് കിംഗ് ജോംഗ് ഉൻ അവസാനമായി റഷ്യ സന്ദർശിച്ചത്.















