മുംബൈ : “ഹമാരേ ബരാഹ്” എന്ന ചിത്രത്തിൽ ഖുറാനോ, മുസ്ലീം സമൂഹത്തിനോ എതിരായ ഒന്നും ഇല്ലെന്ന് മുംബൈ ഹൈക്കോടതി . സ്ത്രീകളുടെ ഉന്നമനമാണ് സിനിമ ലക്ഷ്യമിടുന്നതെന്നും കോടതി വ്യക്തമാക്കി.
“സിനിമ യഥാർത്ഥത്തിൽ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണ്. ചിത്രത്തിൽ ഒരു മൗലാന ഖുറാൻ തെറ്റായി വ്യാഖ്യാനിക്കുന്നു, ഒരു മുസ്ലീം പുരുഷൻ അതിനെ എതിർക്കുന്നു. ആളുകൾ അവരുടെ ചിന്തകൾ ഉപയോഗിക്കണമെന്നും അത്തരം മൗലാനകളെ അന്ധമായി പിന്തുടരരുതെന്നും ഇത് കാണിക്കുന്നു. “ജസ്റ്റിസുമാരായ ബിപി കൊളബാവാല, ഫിർദൗസ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കാണേണ്ടതും ചിന്തിക്കേണ്ടതുമായ സിനിമയാണിതെന്നും പ്രേക്ഷകർ വീട്ടിലിരുന്ന് കാണേണ്ട സിനിമയല്ലെന്നും കോടതി പറഞ്ഞു.സിനിമ കണ്ടതിന് ശേഷം അക്രമത്തിന് പ്രേരിപ്പിക്കുന്ന എന്തെങ്കിലും അതിൽ ഉണ്ടെന്ന് തോന്നിയിട്ടില്ല . ഇതെല്ലാം മനസ്സിലാക്കാൻ കഴിയാത്തത്ര നിഷ്കളങ്കരോ മണ്ടന്മാരോ അല്ല ഇന്ത്യയിലെ ജനങ്ങൾ.സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ട്രെയിലർ സംവിധായകർ പുറത്തുവിട്ടിരുന്നുവെന്നും അതിനാൽ കോടതി അവർക്ക് പിഴ ചുമത്തിയെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി
മുസ്ലീം സമുദായത്തെ അവഹേളിക്കുന്നതാണെന്നും ഖുറാൻ പറയുന്നത് വളച്ചൊടിച്ചെന്നും കാണിച്ച് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചിരുന്നു.















