അജ്‌മേർ: കൂട്ടുകുടുംബ വ്യവസ്ഥതിയെ പടിക്ക് പുറത്താക്കിയിട്ട് കാലം കുറെയേറെ കഴിഞ്ഞു. മാതാപിതാക്കളും അവരുടെ മക്കളും മാത്രമടങ്ങുന്ന അണുകുടുംബമാണ് ഇന്ന് പൊതുവേ കണ്ടുവരുന്നത്. എന്നാൽ രാജസ്ഥാനിലെ ഒരു കൂട്ടുകുടുംബത്തിലെ കാര്യങ്ങൾ ഒരേസമയം നമ്മെ അമ്പരപ്പിക്കുകയും കൗതുകം ജനിപ്പിക്കുകയും ചെയ്യും. നാലും അഞ്ചുമല്ല 185 പേരടങ്ങുന്നതാണ് ഈ കുടുംബം.
അഞ്ച് തലമുറയിൽപ്പെട്ട ആളുകളാണ് കുടുംബത്തിന്റെ ഭാഗമായുള്ളത്. അച്ഛൻ, അപ്പൂപ്പൻ, വല്യച്ഛൻ , അമ്മൂമ്മ , ചേച്ചി, മുത്തശ്ശൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും ബന്ധങ്ങൾ ഇവിടെയുണ്ട്. രാജസ്ഥാനിലെ റംസാൻ ഗ്രാമത്തിലെ നാസിർബാദിലാണ് ഈ കൂട്ടുകുടുംബം താമസിക്കുന്നത്.
ഒരേസമയം13 അടുപ്പുകളിലാണ് ഇവർ കുടുംബത്തിന് വേണ്ട ആഹാരം പാകം ചെയ്യുന്നത്.15 കിലോയിലധികം പച്ചക്കറികളും 50 കിലോ ധാന്യപ്പൊടികളും ഒരുദിവസത്തേക്ക് മാത്രം ആവശ്യമായി വരും. സ്ത്രീകളും പെൺകുട്ടികളും ചേർന്നാണ് ഈ വലിയ കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ ആഹാരം പാകം ചെയ്യുന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.
സുൽത്താൻ മാലി ആണ് ബാഗ്ദി മാലി എന്നറിയപ്പെടുന്ന ഈ കൂട്ടകുടുംബത്തിന്റെ കാരണവർ. കുടുംബത്തിലെ പലർക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയുണ്ട്. മറ്റുചിലർ കൃഷി, വ്യവസായം, മൃഗപരിപാലനം, തുടങ്ങിയ തൊഴിലുകളാണ് ചെയ്യുന്നത്. 700 ഏക്കറിലധികം കൃഷിഭൂമി, 12 കാർ, 80 ഇരുചക്ര വാഹനങ്ങൾ, 11 ട്രാക്ടർ എന്നിവയെല്ലാം കുടുംബത്തിന്റേത് മാത്രമായുണ്ട്.















