കോഴിക്കോട്: വടക്കൻ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കാനായി മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് ഇന്ന് മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. ട്രെയിനിന് വൻ സ്വീകരണമാണ് യാത്രക്കാർ നൽകിയത്.
ഏറെ നാളായി വടക്കൻ കേരളത്തിലെ യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. ഷൊർണൂരിനും കണ്ണൂരിനുമിടയിൽ പുതിയ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യമാണ് സർക്കാർ നടപ്പാക്കിയത്.
കോച്ചുകൾ കൂട്ടുന്നതിന്റെ ഭാഗമായാണ് പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടിയത്. ഇന്ന് മുതൽ പുതിയ രണ്ട് ജനറൽ കോച്ചുകളടക്കം 23 കോച്ചുകളുണ്ടാകും. ഇതോടെ ജനറൽ കോച്ചുകളുടെ എണ്ണം 16 ആയി. നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ 21 കോച്ചിൽ കൂടുതൽ നിർത്താൻ കഴിയാത്തത് കൊണ്ട് പരശുറാം കന്യാകുമാരിയിലേക്ക് നീട്ടാൻ തിരുവനന്തപുരം ഡിവിഷൻ ശുപാർശ ചെയ്തിരുന്നു.
ട്രെയിൻ രാവിലെ 5.05-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 9.15-ന് കന്യാകുമാരിയിലെത്തും. മടക്ക യാത്ര കന്യാകുമാരിയിൽ നിന്ന് പുലർച്ചെ 3.45-ന് പുറപ്പെട്ട് രാത്രി 9.10-ന് മംഗളൂരുവിലെത്തും. കന്യാകുമാരിയിൽ നിന്നുള്ള ആദ്യ സർവീസ് നാളെയാണ്.















