തിരുവനന്തപുരം: കേരളത്തിലെ ആദ്യ ലിഫ്റ്റ് വീണ്ടും വീണ്ടും പ്രവർത്തനസജ്ജം. കവടിയാർ കൊട്ടാരത്തിലെ ലിഫ്റ്റാണ് വർഷങ്ങൾക്ക് ശേഷം ഉയരത്തിലേക്ക് കുതിച്ചത്. 1940 ൽ ശ്രീചിത്തിര തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ഇറ്റലിയിൽ നിന്നാണ് ലിഫ്റ്റ് എത്തിച്ചത്. കൊട്ടാരത്തിലെ വൈദ്യുതി സംവിധാനത്തിനുള്ള തകരാർ മൂലം ഏതാനും വർഷങ്ങളായി ഇത് പ്രവർത്തിച്ചിരുന്നില്ല.
വൈദ്യുതി പോലും അത്യപൂർവ്വമായ കാലത്താണ് കൊട്ടാരത്തിൽ ലിഫ്റ്റ് ഘടിപ്പിച്ചത്. ലിഫ്റ്റിന്റെ നിർമാതാക്കളായ സ്റ്റിൻഗ്രർ കമ്പനിയുടെ മാർഗനിർദേശ പ്രകാരം തിരുവിതാംകൂർ മരാമത്ത് വകുപ്പാണ് സ്ഥാപിച്ചത്. ബാലരാമപുരം ഭഗവതിനട സ്വദേശിയായ തങ്കപ്പൻ ആചാരിയുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നത്. തുടർ അറ്റകുറ്റപ്പണിയും അദ്ദേഹം തന്നെയാണ് നടത്തിയത്.
ഗ്രില്ലുകളും അവ ഘടിപ്പാക്കാനുള്ള ആണിയും അടക്കം എല്ലാം മരത്തിലാണ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം മൂന്ന് പേർക്ക് കയറാം. ഒരാൾക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ലിഫ്റ്റിനുള്ളിൽ മുഖം നോക്കാനുള്ള കണ്ണാടിയും ഉണ്ട്. 100 മുറികളുള്ള കൊട്ടാരത്തിൽ ഒന്ന് രണ്ട് നിലകളെ ബന്ധിപ്പിച്ചാണ് ലിഫ്റ്റുള്ളത് . ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് ലിഫ്റ്റ് വീണ്ടും പ്രവർത്തനസജ്ജമാക്കിയതെന്ന് അശ്വതി തിരുന്നാൾ ഗൗരിലക്ഷമി ഭായ് പറഞ്ഞു.















