തിരുവനന്തപുരം: ISRO ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെ പ്രതികരിച്ച് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സത്യം പുറത്തുവരുമെന്നറിയാമായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞു. കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് വിഷമമില്ലെന്നും എന്നാൽ തന്റെ 20 വർഷത്തെ നീതിക്കായുള്ള പോരാട്ടം ചെറുതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
“1996 മെയ് 1 ന് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. 30 വർഷത്തോളം കേസുമായി മുന്നോട്ട് പോയി. 1998 ഏപ്രിൽ 28 ൽ സുപ്രീംകോടതി വിധിയിൽ ഇത് കള്ളക്കേസാണെന്ന് പറഞ്ഞിരുന്നു. കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള പോരാട്ടമായിരുന്നു പിന്നീട്. ഞാൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ചുമതലയുണ്ടായിരുന്നു. അത് കഴിഞ്ഞു. ആരാണ് ഇതിനുപിന്നിലെന്ന് കണ്ടെത്താൻ 20 വർഷത്തോളം പോരാട്ടം നടത്തി. സുപ്രീംകോടതിവരെ പോയി. അതൊരു ചെറിയ കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു” നമ്പി നാരായണൻ പറഞ്ഞു.
പലരും ഇത്തരത്തിലുള്ള കേസുകൾ മടുക്കുമ്പോൾ പകുതിയിൽ ഉപേക്ഷിച്ച് പോകുമെന്നും എന്നാൽ താൻ അതിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു . ഒരു പൗരനെതിരെയുള്ള പൊലീസ് അതിക്രമത്തിന് ഉദാഹരണമാണ് കേസെന്നും ദൈവത്തിനുമുന്നിൽ അവർക്കുള്ള ശിക്ഷ ലഭിച്ചെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പ്രതികരിച്ചു.
സിബി മാത്യു ഉൾപ്പടെയുള്ള പ്രതികൾ ജയിലിൽ പോകണമെന്ന ആഗ്രഹമില്ലെന്ന് നമ്പി നാരായണൻ പറഞ്ഞു. “അവർ ചെയ്തത് തെറ്റാണെന്ന് അവർക്ക് തോന്നിയാൽ മതി. മാപ്പുപോലും പറയണ്ട. ഞാൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുളളൂ”, അദ്ദേഹം പറഞ്ഞു. അതേസമയം വ്യാജരേഖ ചമച്ചുവെന്നുൾപ്പെടെയുള്ള കുറ്റപത്രത്തിലെ കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും നമ്പി നാരായണൻ ചൂണ്ടിക്കാട്ടി.















