ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ നടത്താമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശം ബിസിസിഐ തള്ളി. ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരം ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു. ഇന്ത്യ- പാക് മത്സരത്തിന് ലാഹോർ വേദിയാകുമെന്നാണ് പിസിബി ഐസിസിക്ക് സമർപ്പിച്ച ഷെഡ്യൂളിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താനിൽ നടത്തുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണെന്നും പിസിബി ഐസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
എട്ട് ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്കും പാകിസ്താനും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ ചാമ്പ്യൻസ് ട്രോഫി നടത്താനാണ് നിലവിൽ ഐസിസി തീരുമാനം. ലാഹോറിന് പുറമെ കറാച്ചിയും റാവൽപിണ്ടിയുമാണ് ടൂർണമെന്റിനുള്ള വേദി.
2012-13ൽ പാക് താരങ്ങൾ ഇന്ത്യയിലെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിൽ അവസാനമായി പരമ്പര കളിച്ചത്. കഴിഞ്ഞ വർഷം, പാകിസ്താൻ വേദിയായ ഏഷ്യാ കപ്പിനായി ടീമിനെ അയക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ ഐസിസി ശ്രീലങ്കയും പാകിസ്താനും വേദിയാക്കി ഹൈബ്രിഡ് മോഡലിലാണ് ഏഷ്യാകപ്പ് സംഘടിപ്പിച്ചത്.















