തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ ഇനി മാംസാഹരവും വിളമ്പും. വള്ളത്തോൾ ക്ഷേത്രം പോലെ പരിപാലിച്ച ഇടമായ കലാമണ്ഡലത്തിൽ വർഷങ്ങളായി സസ്യാഹാരം മാത്രമാണ് വിളമ്പി വന്നിരുന്നത്. ഇതിനാണ് ഭരണസമിതി മാറ്റം വരുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് നിലവിലെ രീതികളിൽ മാറ്റം വരുത്തുന്നതെന്നാണ് അധികൃതരുടെ വാദം. മാറ്റം വരുത്തിയതോടെ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്കായി ചിക്കൻ ബിരിയാണി വിളമ്പി.
മാസത്തിൽ ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ മാംസാഹാരം നൽകാനാണ് നിലവിലെ തീരുമാനമെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ പറയുന്നു. അദ്ധ്യാപകർക്കും, ജീവനക്കാർക്കും, ഭരണസമിതി അംഗങ്ങൾക്കും മാംസാഹാരം കഴിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികളും ഓൺലൈനായി ഇത്തരം ഭക്ഷണസാധനങ്ങൾ മേടിച്ച് കഴിച്ചിരുന്നു. അതിനുള്ള അനുമതി അവർക്ക് ഉണ്ടായിരുന്നു.
ഭൂരിഭാഗം പേരും മാംസാഹാരം കഴിക്കാൻ താത്പര്യപ്പെടുന്നവരാണ്. അതുകൊണ്ട് മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഇത്തരത്തിലുള്ള ആഹാരം നൽകാനാണ് തീരുമാനം. ഇഷ്ടഭക്ഷണം ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതി പറയുമായിരുന്നു. നിലവിൽ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യാനുള്ള സംവിധാനം ഇല്ലെന്നും, സ്ഥിരം സംവിധാനമായി ഇപ്പോൾ നടപ്പാക്കുന്നില്ലെന്നും രജിസ്ട്രാർ പറയുന്നു.
അതേസമയം കലാമണ്ഡലത്തിൽ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. 1930ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത് മുതൽ സസ്യാഹാരമാണ് ക്യാന്റീനിൽ വിളമ്പിയിരുന്നത്. ക്ഷേത്രകലകൾ ഗുരുകുല സമ്പ്രദയത്തിൽ എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കുക എന്ന ഉദ്ദേശത്തിലാണ് കലാമണ്ഡലം സ്ഥാപിക്കുന്നത്. വള്ളത്തോൾ തുടങ്ങിവച്ച രീതികളും മര്യാദകളും പിന്തുടർന്ന് പോവുക എന്നത് അദ്ദേഹത്തോടുള്ള ആദരവാണെന്നും, എന്നാലത് ഇപ്പോൾ ഇല്ലാതായിരിക്കുകയാണെന്നുമാണ് വിമർശനം. അടുത്തിടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ചിക്കൻ ബിരിയാണി പാർട്ടി നടത്തിയതും വിവാദമായിരുന്നു.















